കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ നീക്കം ; പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതി

മന്ത്രിസ്ഥാനം അധികം നാള്‍ ഒഴിച്ചിടാനാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം എന്‍സിപിയെ അറിയിച്ചു
കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ നീക്കം ; പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതി

തിരുവനന്തപുരം : ആര്‍എസ്പി ( ലെനിനിസ്റ്റ് ) നേതാവും കുന്നത്തൂര്‍ എംഎല്‍എയുമായ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ നീക്കം ശക്തമായി. കുഞ്ഞുമോനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ് ചാണ്ടി വിഭാഗം പാര്‍ട്ടി നേതാവ് ശരദ്പവാറിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് അനുമതി നല്‍കി. 

മന്ത്രിസ്ഥാനം അധികം നാള്‍ ഒഴിച്ചിടാനാകില്ലെന്ന് എല്‍ഡിഎഫ് അറിയിച്ചതോടെയാണ് എന്‍സിപി മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാന്‍ എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ തിരക്കിട്ട നീക്കം നടത്തുന്നത്. എന്‍സിപിയുടെ മന്ത്രിസ്ഥാനം അനിശ്ചിതമായി ഒഴിച്ചിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. എന്‍സിപിക്ക് മന്ത്രിയെ തീരുമാനിക്കാന്‍ ആയില്ലെങ്കില്‍, ആ സ്ഥാനം ഏറ്റെടുക്കാനാണ് സിപിഎം നീക്കം. 

അതേസമയം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷ പുലര്‍ത്തുന്ന എ. കെ ശശീന്ദ്രന്‍ ഈ നീക്കത്തോട് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. ശശീന്ദ്രന്‍ തടസ്സം നീങ്ങി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍, ഒഴിഞ്ഞുകൊടുക്കണം എന്ന ധാരണയോടെയാണ് കോവൂരിനെ മന്ത്രിയാക്കാന്‍ തോമസ് ചാണ്ടിയുടെ നീക്കം. ഇക്കാര്യത്തില്‍ കോവൂര്‍ കുഞ്ഞുമോനും തയ്യാറായേക്കുമെന്നാണ് സൂചന. 

കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയേക്കുമെന്ന വാര്‍ത്തകളും പുതിയ നീക്കത്തിന് ശക്തി കൂട്ടി. ഗണേഷിനെ മന്ത്രിയാക്കുന്നത് തങ്ങളുടെ ഇടപെടലിന് സാധ്യത ഇല്ലാതാക്കുമെന്നും, ബാലകൃഷ്ണപിള്ളയുടെ വരവ് പാര്‍ട്ടിയുടെ നേതൃത്വം അദ്ദേഹം പിടിച്ചെടുക്കുന്നതിന് ഇടയാക്കുമെന്നും തോമസ്ചാണ്ടി വിഭാഗം കണക്കുകൂട്ടുന്നു. ഇതും കോവൂരിനെ പിന്തുണയ്ക്കാന്‍ തോമസ് ചാണ്ടി വിഭാഗത്തിന് പ്രേരണ നല്‍കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com