പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണം: പ്രവാസി തൊഴിലാളികളെ ബിജെപി രണ്ടാംകിട പൗരന്മാരാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി 

പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ അങ്ങേയറ്റം വിവേചനപരവും,  പ്രതിഷേധാര്‍ഹവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.
പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണം: പ്രവാസി തൊഴിലാളികളെ ബിജെപി രണ്ടാംകിട പൗരന്മാരാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി 

കൊച്ചി: പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ അങ്ങേയറ്റം വിവേചനപരവും,  പ്രതിഷേധാര്‍ഹവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം. ശുപാര്‍ശ നടപ്പിലാകുന്നതോടുകൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഓറഞ്ചുനിറത്തിലായി മാറും. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കല്‍പ്പമാണ് ഇതോടുകൂടി ഇല്ലാതാവുന്നതെന്നും ഉമ്മന്‍ ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പന്നര്‍ക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റൊരു നീതിയും എന്ന ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലുടെ തുറന്നുകാട്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


പാസ്‌പോര്‍ട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ അങ്ങേയറ്റം വിവേചനപരവും, പ്രതിഷേധകരവുമാണ് . നമ്മുടെ രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ രണ്ടു നിറത്തിലുള്ള പാസ്സ്‌പോര്‍ട്ടുകള്‍ എന്നത് അധിക്ഷേപകരമായ ഒരു നടപടിയാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ രണ്ടാംകിട പൗരന്മാരാക്കുന്നത്തിന് തുല്യമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ നീക്കം. ശുപാര്‍ശ നടപ്പിലാകുന്നതോടു കൂടി സാധാരണക്കാരായ തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്സ്‌പോര്‍ട്ടിലെ മേല്‍വിലാസമുള്‍പ്പെടെയുള്ള വിവരങ്ങളുള്ള അവസാന പേജ് എടുത്തു മാറ്റാനും തീരുമാനമുണ്ടെന്നറിയുന്നു. ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കല്‍പ്പമാണ് ഇതോടു കൂടി ഇല്ലാതാവുക.കൊളോണിയല്‍ കാലത്തുണ്ടായിരുന്ന നിറത്തിന്റെ പേരിലുള്ള ചേരിതിരിവ് മറ്റൊരു അര്‍ത്ഥത്തില്‍ സമ്പത്തിന്റെയും മറ്റും പേരില്‍ പുനര്‍ജനിക്കും.

യാതൊരു കാരണവശാലും ഇത് അനുവദിച്ചു കൂടാ. പത്താം തരം തോറ്റവരെയും, സാധാരണക്കാരായ തൊഴിലാളികളെയും അപമാനിക്കുന്ന ഈ നീക്കം വലിയൊരു വിഭാഗം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ നെഞ്ചത്തടിക്കുന്നതാണ്. നാടും വീടും വിട്ട് പൊരി വെയിലത്തും, മരുഭൂമിയിലും മറ്റും കഷ്ടപ്പെട്ടും, ലേബര്‍ ക്യാംപില്‍ ദുരിത ജീവിതം നയിച്ചും അവര്‍ കരുതി വച്ച സമ്പാദ്യത്തിലാണ് ഈ രാജ്യം പുരോഗതി പ്രാപിച്ചതെന്ന സത്യം നാം വിസ്മരിച്ചുപോവരുത് . ഈ നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ രാജ്യങ്ങളില്‍ ചെന്നിറങ്ങുന്ന ഇന്ത്യക്കാരനായ ഓരോ തൊഴിലാളിയെയും പാസ്സ്‌പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയാനും അവന്റെ വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യാനും മോശം പരിഗണന ലഭിക്കാനും മാത്രമേ ഉപകരിക്കൂ. സാധാരണക്കാരായ തൊഴിലാളികളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന ഈ നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിചേമതിയാകൂ. സമ്പന്നര്‍ക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ ഇരട്ടത്താപ്പാണ് ഈ നീക്കം തുറന്നു കാണിക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരും, തൊഴിലാളികളും ഇതിനെതിരെ രംഗത്ത് വരേണ്ടത് അനിവാര്യതയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com