കരഞ്ഞു കാലുപിടിച്ചിട്ടും കാണാതിരുന്നത് പിണറായി തന്നെ ; ശ്രീജിത്തിന്റെ അമ്മ പറയുന്നു

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സന്ദര്‍ശനം നിഷേധിച്ചത് എന്ന് വെളിപ്പെടുത്തി ശ്രീജിത്തിന്റെ അമ്മ
കരഞ്ഞു കാലുപിടിച്ചിട്ടും കാണാതിരുന്നത് പിണറായി തന്നെ ; ശ്രീജിത്തിന്റെ അമ്മ പറയുന്നു

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ അമ്മയ്ക്ക് സന്ദര്‍ശനം നിഷേധിച്ചത് ഏത് മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സന്ദര്‍ശനം നിഷേധിച്ചത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സന്ദര്‍ശനം നിഷേധിച്ചത് എന്ന് വെളിപ്പെടുത്തി ശ്രീജിത്തിന്റെ അമ്മ തന്നെ രംഗത്തുവന്നു.

 ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിന്റെ ശബ്ദരേഖയിലാണ് ഇക്കാര്യങ്ങള്‍ ശ്രീജിത്തിന്റെ അമ്മ തുറന്നുപറഞ്ഞത്. സഹോദരന്റെ ദുരുഹമരണം സിബിഐ അന്വേഷിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന ഒറ്റയാള്‍ സമരം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ സമരം ചെയ്യുന്ന മകന്റെ അവസ്ഥ വിവരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ മീറ്റിങ്ങില്‍ ആണ്, തിരക്കിലാണ് എന്നെല്ലാം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് അഭിമുഖത്തില്‍ പറയുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി മടങ്ങാനാണ് അധികൃതര്‍ അന്ന് അറിയിച്ചത്. പിറ്റേന്ന് എംഎല്‍എ വിളിച്ചു പറഞ്ഞത് അനുസരിച്ച് വീണ്ടും കാണാന്‍ ശ്രമിച്ചു.  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രറി എം വി ജയരാജനെ കണ്ടതൊഴിച്ചാല്‍ സന്ദര്‍ശനം അന്നും നടന്നില്ല.പരാതി പിണറായി വിജയനെ ബോധിപ്പിച്ചേക്കാം എന്ന് ജയരാജന്റെ മറുപടി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാതെ മടങ്ങുകയായിരുന്നു. 

കഴിഞ്ഞ ദിവസം  ശ്രീജിത്തിന്റെ അമ്മയ്ക്ക് മുഖ്യമന്ത്രി സന്ദര്‍ശനം അനുവദിച്ചിരുന്നു. ഈ സമയത്ത് തനിക്ക്  മുന്‍പ് സന്ദര്‍ശനം നിഷേധിച്ച കാര്യം മുഖ്യമന്ത്രിയെ അറിയിച്ചെന്ന്് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. അവര്‍ക്ക് കടത്തിവിടാന്‍ അധികാരമുണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നാണ് അഭിമുഖത്തില്‍ അവര്‍ പറയുന്നത്. 

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ പോയി കണ്ടു. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സന്ദര്‍ശനം കൊണ്ട് പ്രയോജനം ലഭിച്ചില്ലെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com