കൊച്ചി: ജസ്റ്റിസ് ചെലമേശറിനെ സന്ദര്‍ശിച്ച സിപിഐ നേതാവ് ഡി രാജയെ രാജ്യദ്രോഹിയായി വ്യാഖ്യാനിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പൊതുസമൂഹത്തില്‍ സ്വയം അപഹാസ്യനാവുകയാണ് എന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ.അരുണ്‍ ബാബു. സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരം നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിധി പറയുന്ന അവസരത്തില്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ ആകസ്മികമായ മരണവും ജഡ്ജിമാരുടെ പുതിയ നിലപാടും നീതിന്യായ പീഠത്തെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അമിത് ഷാ പ്രതിസ്ഥാനത്തു നില്‍ക്കുന്നതിനാല്‍ ബിജെപിക്കും സംഘപരിവാര കോമരങ്ങള്‍ക്കും മതിഭ്രമം ബാധിച്ച അവസ്ഥയാണെന്നും അരുണ്‍ ബാബു പറഞ്ഞു.
നീതിന്യായ സംവിധാനത്തെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കാനും ഡി.രാജയെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കന്മാരെ അപഹസിക്കുവാനും രാജ്യദ്രോഹികളായി വ്യാഖ്യാനിക്കുവാനുമുള്ള അവരുടെ ശ്രമം അധാര്‍മ്മികമാണ്. ജെഎന്‍യു വിദ്യാര്‍ത്ഥിനി കൂടിയായ അപരാജിത രാജയെ തീവ്ര വാദിയായി ചിത്രീകരിച്ചതിന്റെ പിന്തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രസ്ഥാവന. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ ഭീരു സവര്‍ക്കറുടെയും ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെയും പാരമ്പര്യം മാത്രമാണ് സംഘപരിവാരങ്ങള്‍ക്ക് അവകാശപ്പെടാനുള്ളതെന്നും അവരുടെ പിന്തുടര്‍ച്ചക്കാര്‍ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും അരുണ്‍ ബാബു കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയ്ക്ക് ദേശസ്‌നേഹത്തിന്റെ മുഖവും യുക്തിബോധത്തിന് ഭീകരവാദത്തിന്റെ മുഖവും നല്‍കുന്ന കപട രാജ്യസ്‌നേഹികളുടെ പൊയ്മുഖം തിരിച്ചറിയണം. ഇന്ത്യന്‍ ഭരണഘടനയെയും ദേശീയ ഗാനത്തെയും അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ സിപിഐയെ നല്ലവഴിക്കു നടത്താന്‍ ശ്രമിക്കണ്ട. നീതിപീഠത്തെ നൂറു കോടിക്ക് വില പറഞ്ഞ ബിജെപിയുടെ പൊയ്മുഖം വൈകിയെങ്കിലും ഭാരത ജനത തിരിച്ചറിയുക തന്നെ ചെയ്യും.ഡി.രാജക്ക് കെ.സുരേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നും ജെ. അരുണ്‍ ബാബു അഭിപ്രായപ്പെട്ടു.
ഡി. രാജയ്ക്കും മകള്‍ അപരാജിത രാജക്കും എതിരെയുള്ള കെ.സുരേന്ദ്രന്റെ പ്രസ്താവനക്ക് എതിരെ നേരത്തെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കക്കും മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിരേന്ദ്രനെതിരെ എഐഎസ്എഫും രംഗത്ത് വന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ