സിബിഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിന് കൈമാറി ; അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈമാറിയത്
സിബിഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിന് കൈമാറി ; അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത്

തിരുവനന്തപുരം : പാറശാല സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിന്റെ പകര്‍പ്പ് സഹോദരന്‍ ശ്രീജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍, സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍  സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയാണ് നേരിട്ട് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈമാറിയത്. ഡല്‍ഹി പൊലീസ് ആക്ട് പ്രകാരമാണ് കേസ് അന്വേഷണം നടത്തുന്നതെന്ന് എംവി ജയരാജന്‍ അറിയിച്ചു. 

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം 771 ആം ദിവസത്തേക്ക് കടന്നിരുന്നു. അതേസമയം സിബിഐ അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് ശ്രീജിത്ത് അറിയിച്ചു. 

കേന്ദ്ര വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ല. സമരം വിജയത്തിലേക്ക് അടുക്കുകയാണ്. മുമ്പ് രണ്ട് തവണ സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ അന്വേഷണം ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം, ഇക്കാര്യം വിലയിരുത്തി മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ശ്രീജിത്ത് വ്യക്തമാക്കി. 

ശ്രീജിത്തിന്റെയും അമ്മയുടെയും ഒപ്പമുള്ളവരുടെയും ആഗ്രഹം കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു. ഈ വിജ്ഞാപനം ഇറങ്ങിയതോടെ അത് നടപ്പായി. കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ സ്റ്റേ വെക്കേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ശ്രീജിവിന്റെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിക്കുന്നു എന്ന പരാതിയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് എംവി ജയരാജന്‍ ശ്രീജിത്തിനോട് അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com