ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്നത് ത്രിപുരയിലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധത്തില്‍ കേന്ദ്രകമ്മിറ്റി തീരുമാനം അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി പിണറായി സര്‍ക്കാരിനെ കുത്തിയത്. സാക്ഷരതയുടെ കാര്യത്തിലും ത്രിപുര കേരളത്തെ കടത്തിവെട്ടിയതായി യെച്ചൂരി അഭിപ്രായപ്പെട്ടു. കരട് രേഖയില്‍ സംസ്ഥാന ഘടകം ഒന്നടങ്കം പ്രകാശ് കാരാട്ട് പക്ഷത്തിനൊപ്പം ഉറച്ചുനിന്നിരുന്നു.
ശാരീരിക അവശതകളെതുടര്‍ന്ന് പി കെ ഗുരുദാസനും, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് മന്ത്രി തോമസ് ഐസക്കും കേന്ദ്രകമ്മിറ്റി വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. സിസിയിലെ ക്ഷണിതാവായ വിഎസ് അച്യുതനന്ദന് വോട്ടവകാശമില്ല. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വിഎസ് കേന്ദ്രകമ്മിറ്റി യോഗത്തിന് എത്തിയിരുന്നുമില്ല. യോഗത്തില്‍ സംബന്ധിച്ച കേരളത്തിലെ എല്ലാ പ്രതിനിധികളും കാരാട്ടിന്റെ നിലപാടിനാണ് വോട്ട് ചെയ്തത്.
കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നതായി വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. വോട്ടെടുപ്പില്‍ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രമാണ്. വോട്ടെടുപ്പില്‍ ആരു ജയിച്ചു ആരു തോറ്റു എന്നതു പ്രസക്തമല്ല. എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും കരടില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാം. അന്തിമതീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുമെന്നും യച്ചൂരി പറഞ്ഞു.
ബിജെപിയാണു മുഖ്യശത്രുവെന്ന് യെച്ചൂരി ആവര്‍ത്തിച്ചു. ബിജെപിക്കെതിരെ പരമാവധി മതേതര വോട്ടുകള്‍ സമാഹരിക്കലാണു പാര്‍ട്ടിയുടെ ലക്ഷ്യം. അതേസമയം പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ രേഖയാണ് പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ