കയര്‍ത്ത് സംസാരിച്ചത് ജയരാജന്റെ മകന്‍; എഎസ്‌ഐ മോശമായി പെരുമാറിയിട്ടില്ലെന്ന് വനിത പൊലീസിന്റെ മൊഴി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് പൊലീസ് സ്റ്റേഷനില്‍ വെച്ച്  മട്ടന്നൂര്‍ എഎസ്‌ഐ കെ.എം മനോജ്കുമാര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് വനിത സിവില്‍ പൊലീസ് ദ്യോഗസ്ഥ
കയര്‍ത്ത് സംസാരിച്ചത് ജയരാജന്റെ മകന്‍; എഎസ്‌ഐ മോശമായി പെരുമാറിയിട്ടില്ലെന്ന് വനിത പൊലീസിന്റെ മൊഴി

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് പൊലീസ് സ്റ്റേഷനില്‍ വെച്ച്  മട്ടന്നൂര്‍ എഎസ്‌ഐ കെ.എം മനോജ്കുമാര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് വനിത സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. മനോജ് കുമാറിനോട് ആശിഷ് രാജ് കയര്‍ത്തു സംസാരിച്ചതായും 'നിനക്കു ഞാന്‍ കാണിച്ചു തരാമെടാ' എന്നു പറഞ്ഞതായും സംഭവസമയത്തു പൊലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ഇ.അനുപമ മൊഴി നല്‍കി. 

പൊലീസ് സ്‌റ്റേഷനില്‍ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചതിനു കയ്യേറ്റം ചെയ്‌തെന്ന ആശിഷ് രാജിന്റെ പരാതിയില്‍ എസ്‌ഐ കെ.രാജീവ് കുമാറാണ് അനുപമയുടെ മൊഴി രേഖപ്പടുത്തിയത്. സംഭവത്തെ തുടര്‍ന്നു മനോജ്കുമാറിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.  

അനുപമയുടെ മൊഴിയില്‍ നിന്ന്: 'രാവിലെ എട്ടരയോടെ ഒരാള്‍ വലിയ ബാഗുമായി സ്‌റ്റേഷനില്‍ വന്ന്, തനിക്കു ശുചിമുറിയില്‍ പോകണമെന്നും കൂടെ 15 പേരുണ്ടെന്നും ജിഡി ചാര്‍ജ് ആയിരുന്ന മനോജിനോടു ധാര്‍ഷ്ട്യത്തോടെ പറയുന്നതു കേട്ടിരുന്നു. സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതികളിരൊരാള്‍ അപ്പോള്‍ ശുചിമുറി ഉപയോഗിക്കുന്നുണ്ടായിരുന്നു. 

സ്‌റ്റേഷനില്‍ മറ്റ് അസൗകര്യങ്ങള്‍ ഉള്ളതിനാലും വന്നത് ആരാണെന്നു വ്യക്തമാക്കാത്തതിനാലും സ്‌റ്റേഷനില്‍ അസൗകര്യമുണ്ടെന്നും ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റഷനില്‍ പോകുന്നതാണു നല്ലതെന്നും മനോജ് അയാളോടു നല്ലരീതിയിലാണു പറഞ്ഞത്. ആ സമയം അയാള്‍ മനോജിനോടു കയര്‍ത്തു സംസാരിക്കുകയാണു ചെയ്തത്.' 

ടൂറിസ്റ്റ് ബസിലെത്തിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിനു പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ പോകാന്‍ സൗകര്യം നല്‍കണമെന്ന ആവശ്യവുമായാണ് ആശിഷ് രാജ് കഴിഞ്ഞ 10-നു രാവിലെ മട്ടന്നൂര്‍ സ്‌റ്റേഷനിലെത്തിയത്. ആശിഷ് രാജിനെ മനോജ് തള്ളിമാറ്റുന്ന ദൃശ്യം ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com