കോര്‍പ്പറേറ്റ് സാമ്പത്തിക വിദഗ്ധ ഉപദേശം നല്‍കുന്ന ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കുന്നത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഈ നിര്‍ഭാഗ്യകരമായ തീരുമാനത്തിന് പിന്നില്‍ ആശയ ദാരിദ്രമോ,മൃദു ഹിന്ദുത്വമോ അതോ വ്യക്താധിഷ്ഠിത വിഭാഗീയതയോ? കാലം തെളിയിക്കട്ടെ
കോര്‍പ്പറേറ്റ് സാമ്പത്തിക വിദഗ്ധ ഉപദേശം നല്‍കുന്ന ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കുന്നത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോര്‍പ്പറേറ്റ് സാമ്പത്തിക വിദഗ്ധ ഉപദേശം നല്‍കുന്ന ഒരു പ്രസ്ഥാനമാണ് സാമ്പത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കുന്നത് എന്നത് എത്ര വിരോധാഭാസമാണ് എന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കോണ്‍ഗ്രസിനോട് സഖ്യം വേണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ചിരിക്കുന്നത്. 

ജ്യോതി ബസു പ്രധാനമന്ത്രി ആകേണ്ട എന്ന ചരിത്രപരമായ മണ്ടന്‍ തീരുമാനത്തിനു ശേഷം സിപിഎം ഇതാ വീണ്ടും ചരിത്രപരമായ മറ്റൊരു മണ്ടത്തരം കാണിച്ചിരിക്കുന്നു. വര്‍ഗ്ഗീയ, ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട ഈ കാലത്ത് കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ല എന്ന തീരുമാനം എടുത്ത സിപിഎം ഏതു കാലത്താണ് ജീവിക്കുന്നത്? 

ഈ തീരുമാനം വര്‍ഗ്ഗീയ ശക്തികള്‍ക്ക് വലിയ ആശ്വാസമാകും, മതേതര ശക്തികള്‍ക്ക് നിരാശയും. കോര്‍പ്പറേറ്റ് സാമ്പത്തിക വിദഗ്ധ ഉപദേശം നല്‍കുന്ന ഒരു പ്രസ്ഥാനമാണ് സാമ്പത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കുന്നത് എന്നത് എത്ര വിരോധാഭാസമാണ്. ഇതേ ബൂര്‍ഷ്യ സാമ്പത്തിക നയങ്ങള്‍ മുറുകെ പിടിക്കുന്ന കേരളത്തിലെ ഒരു പ്രാദേശിക പാര്‍ട്ടിയെ പാട്ടിലാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് അന്ധമായ കോണ്‍ഗ്രസ് വിരോധം സിപിഎം പ്രകടിപ്പിക്കുന്നത് എന്നുള്ളത് വിസ്മയകരമാണ്. 

കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ആശയ ഭിന്നത നിലനിര്‍ത്തി കൊണ്ട് തന്നെ ദേശീയ തലത്തില്‍ ഫാഷിസ്റ്റ് ശക്തികളെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനം എടുക്കേണ്ട നിണ്ണായക സമയത്താണ് വീണ്ടും മതേതര ഐക്യത്തെ ദുര്‍ബലപെട്ടത്താന്‍ മാത്രം ഉതകുന്ന ഈ തീരുമാനം പാര്‍ട്ടി എടുത്തത്! വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍? ഫാഷിസം ഇന്ത്യയില്‍ വന്നോ എന്ന് ഇപ്പോഴും സംശയിച്ച് നില്‍ക്കുന്ന കാരാട്ട് സഖാവില്‍ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാന്‍? 

ബാബാസാഹേബ് സോ. അംബദ്കറിന്റെ പ്രവചനം ഓര്‍മ്മ വരുന്നു:' ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റുകാര്‍ സോഷ്യലിസം കൊണ്ടുവന്നാല്‍ അത് ബ്രാഹ്മണിക സോഷ്യലിസം ആയിരിക്കും ' എന്ന്. ഈ നിര്‍ഭാഗ്യകരമായ തീരുമാനത്തിന് പിന്നില്‍ ആശയ ദാരിദ്രമോ,മൃദു ഹിന്ദുത്വമോ അതോ വ്യക്താധിഷ്ഠിത വിഭാഗീയതയോ? കാലം തെളിയിക്കട്ടെ. ഞാന്‍ എതായാലും ഈ കാര്യത്തില്‍ യെച്ചൂരിയ്‌ക്കൊപ്പം. തോല്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതിലും രാഷ്ട്രീയം ഉണ്ടല്ലോ, അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com