കാനം മാണിയെ എതിര്‍ക്കുന്നത് ശരിയല്ല; സിപിഐ മന്ത്രിമാര്‍ പൊതിയ്ക്കാത്ത തേങ്ങ പട്ടിയുടെ മുന്നില്‍ വലിച്ചിട്ട പോലെയെന്നും ജില്ലാ സമ്മേളനം 

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിളളയെ കൂടെ നിര്‍ത്തി കാനം മാണിയെ എതിര്‍ക്കുന്നത് ശരിയല്ലെന്ന് സമ്മേളനം
കാനം മാണിയെ എതിര്‍ക്കുന്നത് ശരിയല്ല; സിപിഐ മന്ത്രിമാര്‍ പൊതിയ്ക്കാത്ത തേങ്ങ പട്ടിയുടെ മുന്നില്‍ വലിച്ചിട്ട പോലെയെന്നും ജില്ലാ സമ്മേളനം 

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിളളയെ കൂടെ നിര്‍ത്തി കാനം മാണിയെ എതിര്‍ക്കുന്നത് ശരിയല്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് മാണിക്കെതിരെ കാനം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അന്ത്യകൂദാശ കാത്തുകിടക്കുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം മുന്നണിക്കില്ലെന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് കാനത്തിനെതിരായ കുറ്റപ്പെടുത്തല്‍.

സിപിഐ മന്ത്രിമാരെയും ജില്ലാ സമ്മേളനം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.പൊതിയ്ക്കാത്ത തേങ്ങ പട്ടിയുടെ മുന്നില്‍ വലിച്ചിട്ട പോലെയാണ് സിപിഐ മന്ത്രിമാര്‍ എന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ മന്ത്രിമാരുടെയും പ്രവര്‍ത്തനം അക്കമിട്ട് നിരത്തിയാണ് വിമര്‍ശനം ഉന്നയിച്ചത്. 

ഓഖി ദുരന്ത സമയത്ത് ഉടനടി ദുരന്തബാധിത പ്രദേശങ്ങള്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിക്കാതിരുന്നത്് വിമര്‍ശനത്തിന്് ഇടയാക്കി. റവന്യൂവകുപ്പിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ കൈയിലാണോയെന്ന് റിപ്പോര്‍ട്ട് ചോദിക്കുന്നു. ഏറേ പ്രതീക്ഷയോടെ കൃഷിവകുപ്പില്‍ ഇരുത്തിയ മന്ത്രി വിഎസ് സുനില്‍കുമാര്‍ നിരാശപ്പെടുത്തി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉറഞ്ഞുതുളളിയ സുനില്‍കുമാര്‍ ഇപ്പോള്‍ എവിടെ എന്നായിരുന്നു റിപ്പോര്‍ട്ടിലെ ചോദ്യം. കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായി സുനില്‍കുമാറിന്റെ പ്രവര്‍ത്തനം. കെ രാജുവിന്റെ വനംവകുപ്പില്‍ ഉദ്യോഗസ്ഥരുടെ തന്‍പ്രമാണിത്വമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com