മുഖ്യമന്ത്രിയുടെ ചര്‍ച്ച പരാജയം; ബുധനാഴ്ച കെഎസ്ആര്‍ടിസിയും പണിമുടക്കും

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ബുധനാഴ്ചത്തെ വാഹന പണിമുടക്കില്‍ മാറ്റമില്ല
മുഖ്യമന്ത്രിയുടെ ചര്‍ച്ച പരാജയം; ബുധനാഴ്ച കെഎസ്ആര്‍ടിസിയും പണിമുടക്കും

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ബുധനാഴ്ചത്തെ വാഹന പണിമുടക്കില്‍ മാറ്റമില്ല. സമരം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടാക്‌സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെങ്കിലും പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. 

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഓട്ടോ ടാക്‌സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്. എന്നാല്‍ സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു. 

പൊതുഗതാഗത സംവിധാനം പൂര്‍ണമായും മുടങ്ങുന്നത് സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും അടച്ചിടും. എംജി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും ബുധനാഴ്ചത്തെ എഴുത്തു പരീക്ഷകള്‍ മാറ്റി. എന്നാല്‍ പിഎസ്!സി പരീക്ഷകള്‍ക്ക് മാറ്റമില്ല. കെഎസ്ആര്‍ടിസിയില്‍ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരാമവധി സര്‍വീസുകള്‍ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com