പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കും; മകന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം: വിജയന്‍ പിളള 

രാഹുല്‍കൃഷ്ണയില്‍ നിന്നും വാങ്ങിയ പണം തിരിച്ചുകൊടുത്തില്ല എന്ന ആരോപണം അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്ന് മകന്‍ പറഞ്ഞിരുന്നതായും വിജയന്‍ പിള്ള
പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കും; മകന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം: വിജയന്‍ പിളള 

തിരുവനന്തപുരം: മകന്‍ ശ്രീജിത്ത് ദുബായിലെ ബിസിനസുകാരില്‍ നിന്നും കോടികള്‍ വെട്ടിച്ചു മുങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി വിജയന്‍ പിള്ള എം.എല്‍.എ രംഗത്ത്. മകന്റെ ബിസിനസിനെ പറ്റി തനിക്ക് ഒന്നും അറിയില്ല. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ പ്രചരിക്കുന്ന രീതിയിലുള്ള ബിസിനസുകള്‍ തനിക്കില്ലെന്ന് മകന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുകാരനാണെങ്കില്‍ ശ്രീജിത്ത് ശിക്ഷിക്കപ്പെടണം. വിവാദം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും വിജയന്‍ പിളള പറഞ്ഞു.


താന്‍ എം.എല്‍.എ ആയതിന്റെ പേരില്‍ തേജാവധം ചെയ്യാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കോടിയേരിയുടെ മകനും വിജയന്‍ പിള്ളയുടെ മകനും എന്നു പറഞ്ഞ് പ്രചരിപ്പിക്കുമ്പോള്‍ എന്തെങ്കിലും ലക്ഷ്യം നേടാം എന്ന് ചിലര്‍ കരുതിയിരിക്കും. രാഹുല്‍കൃഷ്ണയില്‍ നിന്നും വാങ്ങിയ പണം തിരിച്ചുകൊടുത്തില്ല എന്ന ആരോപണം അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്ന് മകന്‍ പറഞ്ഞിരുന്നതായും വിജയന്‍ പിള്ള പറഞ്ഞു. 


എം.എല്‍.എ എന്ന സ്വാധീനമുപയോഗിച്ച് താന്‍ മകനുവേണ്ടി ഒന്നും നേടി കൊടുത്തിട്ടില്ല. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കും. മക്കളെ മോശമായിട്ടല്ല വളര്‍ത്തിയതെന്നും വിജയന്‍ പിളള പറഞ്ഞു. 

ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ടിനെക്കുറിച്ച് തനിക്കറിയില്ല. രാഹുല്‍ കൃഷ്ണ 17 തവണ തന്നെയും മകനെയും കണ്ടിരുന്നുവെന്നതും തെറ്റാണ്. രാഹുല്‍ കൃഷ്ണയുമായി ബന്ധപ്പെട്ടവര്‍ ഒരുതവണ തന്നെ കണ്ടിരുന്നു. പണം ആവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും മകനുമായി സംസാരിക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com