കമ്മ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം, എങ്കിലേ സമാധാനമാകൂ: അമിത് ഷാ

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
കമ്മ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം, എങ്കിലേ സമാധാനമാകൂ: അമിത് ഷാ

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തില്‍ അസാധ്യമല്ല. തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണ്. ഇതിനു മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലാണ്. കേരളത്തില്‍ ജാഥ നടത്തിയതും ഡല്‍ഹിയില്‍ പ്രകടനം നടത്തിയതുമൊക്കെ ജനാധിപത്യ രീതിയില്‍ തന്നെ.

അക്രമത്തിലല്ല, വികസനത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. കേരള സര്‍ക്കാരിനു മോദി സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുന്നതും വികസനത്തിനുവേണ്ടിയാണ്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പു പ്രഖ്യാപിച്ച എയിംസും പാലക്കാട് ഐഐടിയും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമൊക്കെ യാഥാര്‍ത്ഥ്യമാകാത്തതു സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടാണ്. ദേശീയപാതയുടെ വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുതന്നെ.

പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. 12 ലക്ഷം കോടിയുടെ അഴിമതിയുമായിട്ടാണു യുപിഎ സര്‍ക്കാര്‍ ഭരണം വിട്ടത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുവര്‍ഷം പിന്നിട്ടിട്ട് എതിരാളികള്‍ക്കുപോലും ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിനോ ബിജെപിക്കോ കിട്ടുന്നതല്ല. അത് ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്.

ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണു നേതാക്കളുടെ വ്യക്തി പ്രഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല. പത്തുപേരുമായി തുടങ്ങി ഇപ്പോള്‍ 11 കോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയതിനുപിന്നിലെ ശക്തിയും പ്രവര്‍ത്തകരാണ്. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അമിത്ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com