'രഹസ്യരേഖകള്‍ കയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനായില്ല'; മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതായി ഹൈക്കോടതി
'രഹസ്യരേഖകള്‍ കയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനായില്ല'; മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : മലബാര്‍ സിമന്റ്‌സ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രഹസ്യരേഖകള്‍ കയ്യിലുണ്ടായിട്ടും വിജിലന്‍സിന് ഒന്നും ചെയ്യാനായില്ല. കേസില്‍ വിജിലന്‍സിന്റെത് നിഷ്‌ക്രിയത്വവും മെല്ലെപ്പോക്കുമാണെന്ന് കോടതി നിരീക്ഷിച്ചു. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. 

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ രണ്ടാം പ്രതിയായ വ്യവസായി വി എം രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും 36 രഹസ്യരേഖകളാണ് സിബിഐ കണ്ടെത്തിയത്. വിജിലന്‍സിന് കണ്ടെടുക്കാനാകാത്ത രേഖകള്‍ സിബിഐയ്ക്ക് എങ്ങനെ കിട്ടിയെന്ന് കോടതി ചോദിച്ചു. മലബാര്‍ സിമന്റ്‌സ് ജീവനക്കാരന്‍ ശശീന്ദ്രന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം തുടങ്ങിയ സിബിഐയാണ് രണ്ടാം പ്രതിയുടെ പക്കല്‍ നിന്നും 36 രഹസ്യ രേഖകള്‍ കണ്ടെടുത്തത്. 

എന്തുകൊണ്ട് സംസ്ഥാനത്തെ ഇന്റലിജന്‍സും വിജിലന്‍സും ഇക്കാര്യം അറിഞ്ഞില്ല. എങ്ങനെയാണ് മലബാര്‍ സിമന്‍ര്‌സ് കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഒരു കരാറുകാരന്റെ കൈവശമെത്തിയെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് വേണമെങ്കില്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമായിരുന്നു. ഹൈക്കോടതിയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായ സംഭവവും നിലനില്‍ക്കുന്നു. കേസില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. 

മലബാര്‍ സിമന്റ്‌സ് ജീവനക്കാരന്‍ ശശീന്ദ്രന്റെ ആത്മഹത്യ കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. എന്നാല്‍ മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് അന്വേഷിക്കുന്നത് വിജിലന്‍സാണ്. വിജിലന്‍സ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്നും, ഈ കേസ് കൂടി സിബിഐക്ക് വിടണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. തുടര്‍ന്ന് മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതായി ഹൈക്കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com