ആദ്യം നായയെ വെട്ടി പരിശീലിക്കും, പിന്നെ നെഞ്ചില്‍ കത്തിയാഴത്തും; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം ഐഎസ് മോഡല്‍

പകല്‍സമയത്ത് മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുഖംമൂടിയുമണിയും രാത്രികാലത്ത് ആയുധപരിശീലനമെന്നതാണ് ഇത്തര സംഘടനകളുടെ മാതൃക
ആദ്യം നായയെ വെട്ടി പരിശീലിക്കും, പിന്നെ നെഞ്ചില്‍ കത്തിയാഴത്തും; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം ഐഎസ് മോഡല്‍

തിരുവനന്തപുരം:  ആദ്യം നായയെ വെട്ടി പരിശീലിക്കും, പിന്നെ കൈവെട്ടുക. ഒടുവില്‍ നെഞ്ചില്‍ കത്തിയാഴ്ത്തുക. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും  മനുഷ്യരെ കൊന്നുതള്ളുന്നത് ഐഎസ് മാതൃകയില്‍. പകല്‍സമയത്ത് മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുഖംമൂടിയുമണിയും രാത്രികാലത്ത് ആയുധപരിശീലനമെന്നതാണ് ഇത്തര സംഘടനകളുടെ മാതൃക. എന്‍ഡിഎഫില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിലേക്കും അവിടെനിന്ന് എസ്ഡിപിഐയിലേക്കുമുള്ള ഈ ഭീകരവാദ സംഘടനയുടെ കൂടുമാറ്റത്തിനിടെ കൊലക്കത്തിക്കിരയാക്കിയത്  31 പേരാണ്. അതില്‍ അവസാനപേരുകാരനാണ് അഭിമന്യു. 

സാമൂഹ്യപ്രവര്‍ത്തനം, പരിസ്ഥിതിസംരക്ഷണം, ദളിത് സംരക്ഷണം എന്നീ 'ലക്ഷ്യ'ങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്) രൂപീകരിക്കുന്നത്. പഴയ ഐഎസ്‌ഐ, സിമി തുടങ്ങിയ സംഘടനകളിലെ ചിലരായിരുന്നു രൂപീകരണത്തിന് പിന്നില്‍. ഇറാന്‍ സഹായത്തോടെ കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു സംഘടനയും ഇതിന് പിന്നിലുണ്ടായിരുന്നു. വന്‍തോതില്‍ പണം ഇവര്‍ക്കായി ഒഴുകിയെത്തി. മഞ്ചേരിക്കടുത്ത് രഹസ്യകേന്ദ്രവും ഒരുങ്ങി.

ചില ദളിത്, പരിസ്ഥിതി സംഘടനകളിലും ഇവര്‍ നുഴഞ്ഞുകയറി. ആയുധപരിശീലനം നടത്താന്‍ പ്രത്യേക വിഭാഗവുമുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ ഒരു പ്രദേശത്തുനിന്നുള്ളവരായിരുന്നു സംസ്ഥാനത്താകെ രഹസ്യമായി ആയുധപരിശീലനം നല്‍കിയത്. എന്നാല്‍, 2006ല്‍  എന്‍ഡിഎഫിന് സമാനമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ ചേര്‍ന്ന് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ പൊതുപ്ലാറ്റ്‌ഫോമുണ്ടാക്കി. പോപ്പുലര്‍ വുമണ്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നീ പോഷകസംഘടനകളും രൂപീകരിച്ചു. പിന്നീട് 2009ല്‍ എസ്ഡിപിഐ എന്ന പേരില്‍ രാഷ്ട്രീയസംഘടനയും രൂപീകരിച്ചു. 

എന്നാല്‍, മതഭീകരവാദംതന്നെയായിരുന്നു എസ്ഡിപിഐയുടെയുടെയും ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് നിരവധിപേരെ കൊന്നത്. പലരെയും മരണതുല്യരാക്കി. ഉന്നതതല ഗൂഢാലോചനയോടെയായിരുന്നു എല്ലാ ആക്രമണങ്ങളും. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം ദേശവിരുദ്ധമാണെന്ന് 2012ല്‍ കേരള പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2013 ഏപ്രിലില്‍ കണ്ണൂരിലെ നാറാത്ത് നടത്തിയ റെയ്ഡില്‍ അല്‍ ഖായ്ദയുമായി ബന്ധമുള്ള പ്രചാരണ നോട്ടീസുകളും രേഖകളും സിഡികളും ബോംബും പൊലീസ് കണ്ടെടുത്തിരുന്നു.

കറങ്ങിനടക്കാന്‍ യുവാക്കള്‍ക്ക് ബൈക്ക് വാങ്ങി നല്‍കും. ജീവിക്കാന്‍ പ്രയാസമുള്ളവരാണെങ്കില്‍ ഓട്ടോറിക്ഷയടക്കം വാങ്ങിനല്‍കും. പുറത്ത് എസ്ഡിപിഐ എന്ന് പറയുന്ന പലരെയും കൊലപാതകംപോലുള്ള ആക്ഷനുകള്‍ക്ക് ഉപയോഗിക്കില്ല. അതിനായി രഹസ്യ ഗ്രൂപ്പുണ്ട്. ഓരോ ഗ്രൂപ്പും വ്യത്യസ്ത പേരിലാണ് അറിയപ്പെടുക.

ചോര കണ്ടുള്ള അറപ്പ് മാറാനാണ് നായയില്‍ വെട്ടി പരിശീലനം നല്‍കിയത്. ഒരാള്‍ അതിവേഗം ബൈക്ക് ഓടിക്കും. പിറകിലിരിക്കുന്നയാള്‍ വാള്‍വീശി വെട്ടും. ഇതില്‍ വിജയിക്കുന്നവരെയാകും ആക്ഷന്‍ ടീമില്‍ ഉള്‍പ്പെടുത്തുക. ഒറ്റക്കുത്തില്‍ ആളുടെ ജീവനെടുക്കാനുള്ള പരിശീലനവുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com