കൊലക്കേസ് പ്രതികള്‍ക്ക് നല്‍കാന്‍ കഞ്ചാവുമായി എത്തിയ രണ്ട് പേര്‍ പിടിയില്‍

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കൊലക്കേസിലുള്‍പ്പെടെ പ്രതികള്‍ക്കുവേണ്ടിയാണ് കഞ്ചാവുകൊണ്ടുവന്നത്
കൊലക്കേസ് പ്രതികള്‍ക്ക് നല്‍കാന്‍ കഞ്ചാവുമായി എത്തിയ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാര്‍ക്കു നല്‍കാനായി കഞ്ചാവുമായി വന്ന രണ്ടു യുവാക്കളെ പൊലീസ് ആറ്റിങ്ങല്‍ താലൂക്ക് ഓഫിസിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കൊലക്കേസിലുള്‍പ്പെടെ പ്രതികള്‍ക്കുവേണ്ടിയാണ് കഞ്ചാവുകൊണ്ടുവന്നത്.  

 പള്ളിപ്പുറം നമ്പ്യാര്‍കുളത്ത് റെയില്‍വേക്രോസിനു സമീപം താമസിക്കുന്ന വിനീത് , മേനംകുളം സെന്റ് വിന്‍സന്റ് ഹൈസ്‌കൂളിനു സമീപം സനില്‍ഭവനില്‍ സച്ചു എന്നു വിളിക്കുന്ന അപ്പു എന്നിവരാണ് പിടിയിലായത്. മൂന്നര കിലോ കഞ്ചാവാണു പിടിച്ചത്. അര കിലോ മൂന്നു പൊതികളായും മൂന്നു കിലോ ബാഗിലുമാണ് ഉണ്ടായിരുന്നത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഞ്ചാവുമായി കണിയാപുരം ഭാഗത്തുനിന്നു രണ്ടുപേര്‍ ആറ്റിങ്ങലിലേക്കു പുറപ്പെട്ടതായി ഇന്നലെ രാവിലെ ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിനു വിവരം ലഭിച്ചു.  തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്നു വിചാരണത്തടവുകാരുമായി ആറ്റിങ്ങലില്‍ പൊലീസ് വാഹനമെത്തി. ഈ സമയം കഞ്ചാവുമായി വിനീതും അപ്പുവും  ബൈക്കിലെത്തി. 

ആദ്യം വിനീതിനെയാണു പൊതികളുമായി പിടിച്ചത്. പിന്നാലെ, ബാഗില്‍ കഞ്ചാവുമായി നിന്ന അപ്പുവിനെയും ബൈക്കുമായി പിടികൂടുകയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങുംമുന്‍പ് തടവുകാരില്‍ ചിലര്‍ ഇവരെ ഫോണില്‍ വിവരമറിയിക്കുകയും കോടതിക്കു സമീപത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതികള്‍ ആറ്റിങ്ങലിലെത്തിയതെന്നാണ് അറിയുന്നത്.

 ഇവരില്‍നിന്നു കഞ്ചാവ് വാങ്ങുന്ന പ്രതികള്‍ സാധാരണയായി രഹസ്യഭാഗങ്ങളിലൊളിപ്പിച്ചു ജയിലിലെത്തിക്കുകയാണു ചെയ്യുന്നത്. ഇതിനായി വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com