സുനില്‍ കുമാറിന്റെ ദേഹത്ത് പൊലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തള്ളി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; പൊലീസ് എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സുനിലിന്റെ അമ്മ

സുനില്‍ കുമാറിന്റെ ദേഹത്ത് പൊലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍-ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തള്ളി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്- പൊലീസ് എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സുനിലിന്റെ അമ്മ
സുനില്‍ കുമാറിന്റെ ദേഹത്ത് പൊലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തള്ളി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; പൊലീസ് എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സുനിലിന്റെ അമ്മ

ചങ്ങനാശ്ശരി: പൊലീസ് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത സുനില്‍ കുമാറിനെ പൊലീസ് മര്‍ദിച്ചതായി സ്ഥിരീകരണം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇക്കാര്യം ശരിവെക്കുന്നത്. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പൊലീസ് മര്‍ദിച്ചതിന് സമാനമായ ക്ഷതങ്ങള്‍ കണ്ടെത്തി. ദമ്പതികളുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്നും സ്ഥിരീകരിച്ചു. 

സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട് തളളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദമ്പതികള്‍ മരിച്ചത് പൊലീസ് മര്‍ദനത്തെതുടര്‍ന്നെന്ന ആരോപണമുയര്‍ന്നിരുന്നു.ഇതിനിടെ ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ വീണ്ടും കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തലുമായി രാജേഷിന്റെ അമ്മ രംഗത്തെത്തി. ദമ്പതികള്‍ക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിനോടും പൊലീസ് പണം ചോദിച്ചു. രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്നു പറഞ്ഞതായി രാജേഷിന്റെ അമ്മ വിജയമ്മ പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്‌റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്ന് വിജയമ്മ  പറഞ്ഞു. 

മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ ഉത്തരവാദിത്തമാണ് തലയില്‍വച്ചു കെട്ടിയതെന്നും കത്തില്‍ ആരോപണമുണ്ട്. നഷ്ട്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്.

ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ വീട്ടില്‍ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം. 

എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നല്‍കാമെന്ന് പൊലീസ് മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങള്‍ മരിക്കുന്നു. ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവെച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.  
വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. സ്വര്‍ണ പണിക്കാരനായ സുനില്‍ ഒരു വര്‍ഷം മുന്‍പാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് കൗണ്‍സിലര്‍ സജികുമാറും രംഗത്തെത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com