മുണ്ടക്കയം: ജസ്നയുടെ രൂപ സാദൃശ്യം മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷയ്ക്ക് വിനയായി മാറിയിരിക്കുകയാണ്. കാണുന്നവരെല്ലാം ജസ്നയാണെന്ന് ചോദിച്ചെത്തുമ്പോൾ ഞാൻ നിങ്ങൾ തെരയുന്ന ജെസ്നയല്ലെന്ന് മറുപടി പറഞ്ഞ് ആ പെൺകുട്ടിക്ക് മടുത്തു. മാധ്യമങ്ങളിലൂടെ ജനമനസിൽ ജസ്നയുടെ ചിത്രം പതിഞ്ഞതോടെയാണ് അലീഷയ്ക്ക് രൂപസാദൃശ്യം വിനയായത്
മുക്കൂട്ടുതറയിൽനിന്നു കാണാതായ 21കാരി ജെസ്ന മുണ്ടക്കയം മേഖലയിൽ ഉണ്ടെന്ന പ്രചാരണമാണ് അലീഷയ്ക്കു പ്രശ്നമായത്. പുറത്തിറങ്ങിയാൽ ആളുകൾ സംശയത്തോടെ നോക്കുകയാണെന്ന് അലീഷ പറയുന്നു. അത്രയ്ക്ക് രൂപസാദൃശ്യമാണ് ജെസ്നയും അലീഷയും തമ്മിൽ. മാത്രമല്ല, ജെസ്നയുടെ അതേ രീതിയിലുള്ള കണ്ണടയും പല്ലിൽ കന്പി കെട്ടിയതും അലീഷയെ കൂടുതൽ കുഴപ്പത്തിലാക്കി.
ജെസ്നയുടെ തിരോധാനം ഉണ്ടായ അന്നുമുതല്‍ അലീഷയെ ചിലർ സംശയത്തോടെ നോക്കാൻ തുടങ്ങിയിരുന്നെങ്കിലും ജെസ്നയുടെ ദൃശ്യം മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന ചില മാധ്യമങ്ങളുടെ വാർത്തയാണ് ഇപ്പോൾ കൂടുതൽ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. മുണ്ടക്കയത്തേക്കു പോകാൻ പോലും പറ്റാത്ത സ്ഥിതിയിലാണ് അലീഷ. കൂട്ടുകാരികളാണ് ആദ്യം സൂചിപ്പിച്ചതെന്ന് അലീഷ പറയുന്നു.
മൂന്നാഴ്ച മുന്‍പ് മാതാവു റംലത്തും കൂട്ടുകാര്‍ക്കുമൊപ്പം വരുന്നതിനിടയിൽ പോലീസ് ജീപ്പ് ഇവരുടെ അടുത്തു നിര്‍ത്തി. വാഹനത്തിൽനിന്നിറങ്ങിയ പോലീസുകാര്‍ കൂട്ടുകാരികളോട് എരുമേലിയിലേക്കുളള വഴി ചോദിച്ചു. പിന്നീട് അലീഷയുടെ അടുത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു. ആദ്യമൊന്നു ഭയന്ന അലീഷ പിന്നീടു ആരാണെന്നുള്ള കാര്യങ്ങൾ വിശദീകരിച്ചു. അവര്‍ പോയപ്പോഴാണ് രൂപസാദൃശ്യമാണ് വിനയായതെന്നു കൂട്ടുകാരികൾ ശ്രദ്ധയിൽപ്പെടുത്തിയത്. കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിനു കാത്തിരിക്കുകയാണ് അലീഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ