പാര്‍വതിയ്ക്കും ഭാരവാഹിയാകാം; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആരെയും പിന്തിരിപ്പിച്ചിട്ടില്ല: മോഹന്‍ ലാല്‍ 

നടി പാര്‍വതിയ്ക്കും സംഘടനയില്‍ ഭാരവാഹിയാകാമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍
പാര്‍വതിയ്ക്കും ഭാരവാഹിയാകാം; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആരെയും പിന്തിരിപ്പിച്ചിട്ടില്ല: മോഹന്‍ ലാല്‍ 

കൊച്ചി:  നടി പാര്‍വതിയ്ക്കും സംഘടനയില്‍ ഭാരവാഹിയാകാമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആരെയും പിന്തിരിപ്പിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. താരസംഘടനയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മോഹന്‍ ലാല്‍ ഇക്കാര്യം പറഞ്ഞത്. 

എല്ലാവരുടെയും അഭിപ്രായം മാനിച്ചുമാത്രമാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ല്യൂസിസി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊളളുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടിമാരായ ഭാവനയും രമ്യനമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയത്. മറ്റാരുടെയും രാജിക്കത്ത് ലഭിച്ചിട്ടില്ല. രാജി നല്‍കിയവരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ ജനറല്‍ ബോഡിയാണ് തീരുമാനമെടുക്കേണ്ടത്. സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തി എന്ന് ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പരാതി എഴുതി നല്‍കിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സംഘടന ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതില്‍ ആര്‍ക്കും പങ്കുണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥന. കേസില്‍ ദിലീപ് കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയെ പൊതുയോഗത്തില്‍ ആരും എതിര്‍ത്തില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.  എന്നാല്‍ നടിയെ ആക്രമിച്ച കേസ് പൂര്‍ത്തിയാകുന്നതുവരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് നടന്‍ ദിലീപ് വ്യക്തമാക്കിയതോടെ സാങ്കേതികമായി അദ്ദേഹം പുറത്തുതന്നെയാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

താരസംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി മോഹന്‍ ലാല്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. പൊതുയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ ആരും പ്രതിഷേധം രേഖപ്പെടുത്തിയില്ല. അമ്മ അംഗങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകളാണ്. പൊതുയോഗത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും തടസ്സമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കടുത്ത സമ്മര്‍ദത്തിന്റെ പുറത്താണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്.  വൈകാരികമായ തീരുമാനമായിരുന്നു അത്. നിയമപരമായി നിലനില്‍ക്കില്ലെന്ന് പിന്നിട് ബോധ്യപ്പെട്ടത്. സംഘടനയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. 2017ല്‍ അമ്മ പിളര്‍പ്പിന്റെ വക്കിലെത്തി എന്നും മോഹന്‍ലാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com