19 കാരനൊപ്പം വീടുവിട്ടിറങ്ങിയ 15കാരി ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു; ഒരുമിച്ച് വിഷം കഴിച്ചതാണെന്ന് യുവാവ്

തകഴി സ്വദേശികളായ യുവാവും പെണ്‍കുട്ടിയും കഴിഞ്ഞ നാലിനാണ് വീട് വിട്ട് ഇറങ്ങുന്നത്
19 കാരനൊപ്പം വീടുവിട്ടിറങ്ങിയ 15കാരി ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു; ഒരുമിച്ച് വിഷം കഴിച്ചതാണെന്ന് യുവാവ്

അമ്പലപ്പുഴ; 19 കാരനായ ആണ്‍സുഹൃത്തിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 15 കാരി ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. ഒരുമിച്ച് വിഷം കഴിച്ചെന്ന് യുവാവ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ കാണാതായതിന്റെ ദുഃഖത്തില്‍ വിഷം കഴിച്ച 19 കാരന്റെ അച്ഛനും ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. തകഴി സ്വദേശികളായ യുവാവും പെണ്‍കുട്ടിയും കഴിഞ്ഞ നാലിനാണ് വീട് വിട്ട് ഇറങ്ങുന്നത്. 

ഓച്ചിറയിലെ തട്ടുകടയിലെ ജീവനക്കാരനാണ് യുവാവ്. പെണ്‍കുട്ടി പത്താം ക്ലാസ് കഴിഞ്ഞു നില്‍ക്കുന്നു. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുവരും തെങ്കാശിയില്‍ പോയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെ അന്വേഷണം നടത്തി. എന്നാല്‍ അപ്പോഴേക്കും അവര്‍ ചെന്നൈയിലേക്ക് പോയിരുന്നു. കൈയിലെ പൈസ തീര്‍ന്നതോടെ പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റുകിട്ടിയ പണവുമായി അവര്‍ ഓച്ചിറയില്‍ തിരികെയെത്തി. ഇത് അറിഞ്ഞ തട്ടുകട ഉടമ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇരുവരേയും ഓച്ചിറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്പലപ്പുഴ പൊലീസെത്തി ഇവരെ ഏറ്റുവാങ്ങി ഇന്നലെ പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിച്ചു. 

എന്നാല്‍ രാവിലെ ഒന്‍പത് മണിയായതോടെ യുവതി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരുമിച്ച് വിഷം കഴിച്ചെന്ന് യുവാവ് വ്യക്തമാക്കിയത്. ഓച്ചിറയിലേക്കുള്ള യാത്രയ്ക്കിടെ തൃശൂരില്‍ നിന്ന് വാങ്ങിയ എലിവിഷം ശീതള പാനിയത്തില്‍ കലക്കി കഴിച്ചെന്നാണ് അവര്‍ അറിയിച്ചത്. പെണ്‍കുട്ടി ബോധം കെട്ടുവീണ സമയത്ത് വീട്ടുകാരും സ്‌റ്റേഷനിലുണ്ടായിരുന്നു. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇരുവരേയും അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അശുപത്രിയിലെത്തി ഇരുവരുടേയും രഹസ്യ മൊഴി രേഖപ്പെടുത്തി. യുവാവിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിന്റെ അച്ഛനെ വിഷക്കായ കഴിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com