കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നത് അവസാനിപ്പിക്കണം; സര്‍ക്കാര്‍ ഇടപെടണമെന്ന് ഡോക്ടര്‍മാര്‍

ഡോക്ടറുടെ കാത്ത് ലഭിച്ചു, എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ പ്രതികരണം
കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നത് അവസാനിപ്പിക്കണം; സര്‍ക്കാര്‍ ഇടപെടണമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: നിപ്പയും ഹെപ്പറ്റൈറ്റീസും ഉള്‍പ്പെടെ ഉമിനീരിലൂടെ പകരുന്ന രോഗങ്ങള്‍ നമുക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഒരു വിഭാഗം ഡോക്ടര്‍മാര്‍. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി പിന്തുടരുന്ന ഈ രീതി അവസാനിപ്പിക്കുന്നതിനായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ മുന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ.പി.എതോമസ് ആരോഗ്യ സെക്രട്ടറിക്ക് കത്ത് നല്‍കി. 

ഡോക്ടറുടെ കാത്ത് ലഭിച്ചു, എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ പ്രതികരണം. നേരത്തെ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനും ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. 

ചെറിയ അപ്പം പട്ടക്കാരന്‍ കൈകൊണ്ട് സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ പട്ടക്കാരന്റെ കൈവിരലുകളില്‍ സ്വീകര്‍ത്താവിന്റെ ഉമിനീര്‍ പുരളും. വീഞ്ഞ് ഒരേ സ്പൂണില്‍ എല്ലാവരുടേയും വായില്‍ നല്‍കുമ്പോള്‍ പല സ്വീകര്‍ത്തക്കളുടേയും നാക്കിലും പല്ലിലും സ്പര്‍ശിക്കുകയും സ്പൂണില്‍ ഉമിനീര് പുരളുകയും ചെയ്യും. ഈ അപകടകരമായ രീതി പല ക്രിസ്ത്യന്‍ പള്ളികളിയും എല്ലാ ഞായറാഴ്ച ദിവസങ്ങളിലും തുടരുന്നു. എന്നാല്‍ പല പരിഷ്‌കൃത സഭകളും ചെയ്യുന്നത് പോലെ അപ്പം സ്വീകര്‍ത്താവിന്റെ കൈകളിലും വീഞ്ഞ് ചെറു കുപ്പികളിലും നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും ഡോക്ടര്‍ പി.എ.തോമസ് ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com