തിരുവനന്തപുരം: മോട്ടോർ വാഹന നികുതി ഏകീകരിക്കാനുള്ള കേന്ദ്ര നിർദേശത്തിലൂടെ നികുതി എട്ടു മുതൽ പത്തു ശതമാനം വരെ കൂടുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. കേരളം ഈ നിർദേശം നടപ്പാക്കില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു.
മോട്ടോർ വാഹന നികുതി ഏകീകരിക്കാനുള്ള നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് കേരളം കത്തുനൽകിയിട്ടുണ്ട്. സാധാരണക്കാർക്ക് ഭാരമുണ്ടാകുന്ന നിർദേശം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. കേന്ദ്ര നീക്കം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും ഫെഡറൽ സംവിധാനത്തിനെതിരായ നടപടിയുമാണെന്നും മന്ത്രി പറഞ്ഞു.
ഇരുചക്രവാഹനം, ഒാട്ടോറിക്ഷ, അഞ്ച് ലക്ഷം രൂപക്കുതാഴെയുള്ള കാറുകൾ എന്നിവക്ക് ആറ് ശതമാനമാണ് സംസ്ഥാന നികുതി. ഏകീകരിക്കുന്നതിലൂടെ ഇത് എട്ട്-10 ശതമാനം വരെയായി ഉയരും. ആഡംബര കാർ ഉൾപ്പെടെ 20 ലക്ഷത്തിൽ കൂടുതൽ വിലയുള്ള വാഹനങ്ങളുടെ നികുതി 20ൽ നിന്ന് 12 ശതമാനമായി കുറക്കാനാണ് കേന്ദ്ര നിർദേശം. നിർദേശം നടപ്പാക്കാൻ കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ഭരണഘടനയിലും കേന്ദ്ര മോട്ടോർ വാഹന നിയമത്തിലും മാറ്റം വരുത്തിയാലേ നിർദേശം നടപ്പാക്കാനാകൂ. ഗുവാഹതിയിൽ പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരം നികുതി ഏകീകരിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. പതിനൊന്നു മന്ത്രിമാർ മാത്രം പെങ്കടുത്ത യോഗ തീരുമാനം ഗതാഗതമന്ത്രിമാരുടെ പൊതു തീരുമാനം എന്ന രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ