കോട്ടയം: കഴുത്തിനു പിൻഭാഗത്ത് വെട്ടേറ്റു മരിച്ച നിലയിൽ വീടിനുള്ളിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ചാന്നാനിക്കാട് ശിവരാമൻ ആചാരി എന്ന 80വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശിവരാമന്റെ മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയോടെ വീട്ടിലെ അടുക്കളഭാഗത്തായാണ് ചോരയിൽ കുളിച്ച നിലയിൽ ശിവരാമന്റെ മൃതദേഹം കണ്ടത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണു മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഭാര്യ സാവിത്രിയും മകൾ ബിന്ദുവുമാണു വീട്ടിലുള്ള മറ്റ് അംഗങ്ങൾ. ഇവർ കിടപ്പുരോഗികളായതിനാലാണ് സംഭവം പുറത്തറിയാൻ വൈകിയത്. മാനോദൗർബല്യമുള്ള ആളാണ് രാജേഷെന്നും നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മാറിതാമസിക്കുന്ന മകൻ രാജേഷ് ഇന്നലെ മാതാപിതാക്കളെ കാണാൻ എത്തിയപ്പോൾ രോഗലക്ഷണങ്ങൾ കാണിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ശിവരാമൻ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകേട്ടുണ്ടായ പ്രകോപനത്തിലാകാം രാജേഷ് പിതാവിനെ കൊലചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഫോറൻസിക് വിഭാഗം എത്തി വിശദമായ പരിശോധനകൾ നടത്തിയ ശേഷം മാത്രമേ മൃതദേഹം വീട്ടിൽനിന്നു മാറ്റുകയൊള്ളു. ഇതിനുശേഷം പോസ്റ്റുമോർട്ടം നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ