70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യത, കനത്ത മഴ രണ്ടു ദിവസം കൂടി; ജാഗ്രതാ നിര്‍ദേശം

പെരുമഴയില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച ഏഴു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
ചിത്രം മെല്‍ട്ടണ്‍ ആന്റണി/എക്‌സ്പ്രസ്‌
ചിത്രം മെല്‍ട്ടണ്‍ ആന്റണി/എക്‌സ്പ്രസ്‌

കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്.

ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറയുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ എഴുപതു കിലോമീറ്റര്‍ വരെവേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പെരുമഴയില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച ഏഴു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ചെറുവള്ളി ശിവന്‍കുട്ടി, കണ്ണൂര്‍ കരിയാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട പാര്‍ത്തുംവലിയത്ത് നാണി, മലപ്പുറം ചങ്ങരംകുളത്ത് കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് അദിനാന്‍ (14) എന്നിവരാണ് മരിച്ചത്. ഇന്നലെ കാണാതായ രാജാക്കാട് സ്വദേശി വിഷ്ണുവിന്റെയും മാനന്തവാടി സ്വദേശി അജ്മലിന്റെയും മൃതദേഹം കണ്ടെത്തി.

ഇന്നലെ കാണാതായ മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞാറില്‍ ഉരുള്‍പൊട്ടലുണ്ടായി. വാഗമണ്‍ റോഡില്‍ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. എറണാകുളം, ആലപ്പുഴ, വൈക്കം, ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശത്ത് റോഡ് ഗതാഗതം സ്തംഭിച്ചു. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. എംജി റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 22 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയ പിറവത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മൂന്നാറില്‍ 20 ഉം, പീരുമേട്ടില്‍ 19 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.മൂവാറ്റുപുഴ ആറ് കരകവിഞ്ഞ് ഒഴുകുകയാണ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com