എസ് ഹരീഷിനെതിരെ ഉറഞ്ഞു തുള്ളുന്നത് പുസ്തകം വായിക്കാത്ത സംഘപരിവാറുകാര്‍; അമ്പലമാണ് അവരെ പ്രകോപിപ്പിച്ചത്, സ്ത്രീ അധിക്ഷേപമല്ല: ശാരദക്കുട്ടി 

ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാകും
എസ് ഹരീഷിനെതിരെ ഉറഞ്ഞു തുള്ളുന്നത് പുസ്തകം വായിക്കാത്ത സംഘപരിവാറുകാര്‍; അമ്പലമാണ് അവരെ പ്രകോപിപ്പിച്ചത്, സ്ത്രീ അധിക്ഷേപമല്ല: ശാരദക്കുട്ടി 

കോട്ടയം: കഥാകൃത്ത് എസ് ഹരീഷിന്റെ കഥയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്നത് പുസ്തകം വായിക്കാത്ത സംഘപരിവാറുകാരാണെന്ന്  എഴുത്തുകാരി  ശാരദക്കുട്ടി. കഥയില്‍ സ്ത്രീ എന്ന് കണ്ടതുകൊണ്ടല്ല, അമ്പലമെന്ന് കണ്ടത് കൊണ്ടാണ് അവര്‍ പ്രകോപിതരായത്. പള്ളിയെ കുറിച്ച് പറയാന്‍ ധൈര്യമുണ്ടോ എന്ന് ചോദിക്കുന്നത് കേട്ടില്ലേ? പെണ്ണിനെ കുറിച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നല്ല എന്നും അവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പെണ്ണിനെ അധിക്ഷേപിക്കുന്നതിനെതിരെ ഒരു മത സംഘടനയും കൊമ്പു കുലുക്കണ്ട. എല്ലാ മതത്തിനും പുറത്താണ് ഞങ്ങളുടെ സ്ഥാനമെന്നും അവര്‍ എഴുതുന്നു. എഴുത്തുകാരന്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ഞങ്ങള്‍ക്കത് മനസിലാകും. എഴുത്തുകാരന്റെ യുദ്ധം നിങ്ങളോടാണ് എന്നും കുറിപ്പില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ....
'ട. ഹരീഷിന്റെ നോവലിന്റെ പേര് മീശ എന്നാണ്. യഥാര്‍ഥമീശയുടെ അടയാളമെന്തെന്ന് പെണ്ണുങ്ങള്‍ക്കെല്ലാമറിയാം. 
മീശ മുളയ്ക്കുന്നതിനു മുന്നേ ഇവിടെ ആണുങ്ങള്‍ പറഞ്ഞു പഠിക്കുന്നതും പാടി നടക്കുന്നതും എന്തെന്നും പെണ്ണുങ്ങള്‍ക്കറിയാം. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ മീശക്കാരും സോദരത്വേന ചൊല്ലുന്ന മാതൃകാ ഗാനമെന്തെന്നും അവര്‍ക്കറിയാം.

രണ്ടു പുരുഷന്മാരുടെ സംഭാഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് എഴുത്തുകാരന്‍.വര്‍ഗ്ഗീയതയുടെ വര്‍ത്തമാനകാലത്ത്, സത്രീപക്ഷ വായനയുടെ കാലത്ത് ,ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാകും. മീശക്ക് വര്‍ഗ്ഗീയതയുടെ കാലത്തെ മാനങ്ങള്‍ വലുതാണ്.

അതു കൊണ്ട് സംഘ പരിവാറുകാര്‍ പ്രത്യേകിച്ചു പുസ്തകം വായിക്കാത്ത സംഘ പരിവാറുകാര്‍, പ്രകോപിതരായത് ആ അധിക്ഷേപത്തില്‍ സ്ത്രീ എന്നു കണ്ടതുകൊണ്ടല്ല. അമ്പലമെന്നു കണ്ടതുകൊണ്ടാണ്. പള്ളിയെക്കുറിച്ചു പറയാന്‍ ധൈര്യമുണ്ടോ എന്നു ചോദിക്കുന്നത് കേട്ടില്ലേ? പെണ്ണിനെക്കുറിച്ചു പറയാന്‍ ധൈര്യമുണ്ടോ എന്നല്ല.

പെണ്ണിനെ അധിക്ഷേപിക്കുന്നതിനെതിരെ ഒരു മത സംഘടനയും കൊമ്പു കുലുക്കണ്ട. എല്ലാ മതത്തിനും പുറത്താണ് ഞങ്ങളുടെ സ്ഥാനം. മതാധികാരത്തിന്റെ പുല്ലിംഗങ്ങളെല്ലാം ഒരേ പോലെ നീണ്ടു വരുന്നത് ഞങ്ങളുടെ നേര്‍ക്കു തന്നെയാണല്ലോ. വെളിച്ചപ്പാടേതു വന്നാലും പുരോഹിതനാരു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് ഞങ്ങള്‍ക്കാണല്ലോ.നിങ്ങളുടെ പൊട്ടിച്ചിരികളുടെയും അട്ടഹാസങ്ങളുടെയും ചൂണ്ടുവിരലുകളുടെയും അറ്റം എന്നും നീളുന്നത് ഞങ്ങളിലേക്കായിരുന്നുവല്ലോ.

അതൊരെഴുത്തുകാരന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലാകും. അയാളുടെ യുദ്ധം നിങ്ങളോടാണ്. നിങ്ങളോടു മാത്രമാണ്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com