സ്വാമി അഗ്‌നിവേശിനെതിരായ ആക്രമണം; എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗം: പിണറായി 

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വാമി അഗ്‌നിവേശിനെതിരായ ആക്രമണം; എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗം: പിണറായി 

തിരുവനന്തപുരം:  സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു.മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ ജാര്‍ഖണ്ഡിലെ പാക്കൂറില്‍ ബി.ജെ.പി.യുടെയും മറ്റു സംഘപരിവാര്‍ വിഭാഗങ്ങളുടെയും പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണ്. ആദിവാസികളുടെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പാക്കൂറില്‍ എത്തിയിരുന്നത്. സമ്മേളനത്തിന് പോകും മുമ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. അതുകഴിഞ്ഞ് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ബി.ജെ.പിക്കാരും യുവമോര്‍ച്ച, എ.ബി.വി.പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും ക്രൂരമായി മര്‍ദ്ദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലായിരുന്നു ഈ സംഭവം. അതുകൊണ്ട് പതിവു രീതിയില്‍ ബി.ജെ.പി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല.

വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനും സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് സ്വാമി അഗ്‌നിവേശ്. തങ്ങളുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു. മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ രംഗത്തുവരേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com