താഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വം: മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കടുത്ത നിലപാടെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍.
താഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വം: മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കടുത്ത നിലപാടെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തില്‍ മഴകനത്ത് ജലാശയങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ അവസരത്തിലാണ് പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവുമായി കേരളം തമിഴ്‌നാടിനെ സമീപിച്ചത്. 

എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം തമിഴ്‌നാട് തള്ളി. ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142ല്‍ എത്തിക്കുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഉപസമിതി യോഗത്തിലാണ് തമിഴ്‌നാട് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാറില്‍ വെള്ളം കൂടിയതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും അഞ്ചംഗ സംഘം അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം നടന്ന ഉപസമിതി യോഗത്തിലാണ് ജലനിരപ്പ് താഴ്ത്തുന്നത് സംന്ധിച്ച നിലപാട് തമിഴ്‌നാട് അറിയിച്ചത്. നിലവില്‍ 133 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 

142 അടിയില്‍ എത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്‌വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ടത് കേരളമാണെന്നും തമിഴ്‌നാട് വ്യക്തമാക്കി. സെക്കന്റില്‍ 6,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം, വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷ.

ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീം കോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിന് തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്‌നാടിന്റേത്. 2014 മേയ് ഏഴിനാണ് ജലനിരപ്പ് 142 ആക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com