ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സംഭരണ ശേഷി പരമാവധിയിലെത്താൻ 24 അടി കൂടി. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 2378.221 അടിയാണ്. 2.7 അടിയാണ് ഇന്നലെ ഉയർന്നത്.
ഇടുക്കി അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. ഒരാഴ്ചയായി ശരാശരി മൂന്ന് അടി വെള്ളം ദിവസേന ഒഴുകിയെത്തുന്നുണ്ട്. ഈ നിലയിൽ നീരൊഴുക്കു തുടർന്നാണ് ഒരാഴ്ചയ്ക്കകം തന്നെ ജലനിലരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തുമെന്നാണ് കരുതുന്നത്.
ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ മൂലമറ്റം പവര്‍ ഹൗസിലെ ഉൽപാദനം ചൊവ്വാഴ്ച 4.116 യൂനിറ്റായി ഉയര്‍ത്തി. തിങ്കളാഴ്ച 2.244 ദശലക്ഷം യൂനിറ്റായിരുന്നു. ശബരിഗിരി പദ്ധതിയില്‍ 4.6775 ദശലക്ഷം യൂനിറ്റും ഉല്പാദിപ്പിച്ചു.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ കുറ്റ്യാടി, തരിയോട്, പൊന്മുടി, കല്ലാര്‍കുട്ടി, പൊരിങ്ങൽ, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലാണ്. എല്ലാ അണക്കെട്ടുകളിലും കൂടി 3054.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമുണ്ട്. ആകെ സംഭരണശേഷിയുടെ 74 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം ഈസമയം, സംസ്ഥാനത്തെ ആകെ 916.946 ദശലക്ഷം യൂനിറ്റിനുള്ള ജലം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം മൂന്നിരട്ടിയോളമാണ് വർധന.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ