കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വൈകും. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ വൈകുന്നതെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കാനാണ് പൊലീസിന്റെ ഇടപെടലെന്നും ആരോപണമുണ്ട്.
പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അടക്കമുള്ള സംഘം ജലന്ധറില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
2015ല്‍ തന്നെ കന്യാസ്ത്രീ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ബിഷപ്പ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആലഞ്ചേരിയും പരാതിക്കാരിയും തമ്മിലുുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നിരുന്നു
പിന്നീട് കത്ത് നല്‍കിയത് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ സഭ പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നത് കേസില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ആലഞ്ചേരി തമിഴ്‌നാട്ടിലായതിനാലാണ് മാറ്റിവെച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും അന്വേഷണത്തെ സ്വതന്ത്രമായി നേരിടണമെന്നും ആവശ്യപ്പെട്ട് നിരവധി വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ