ന്യൂഡല്‍ഹി : സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. സഭ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്നും, കര്‍ദിനാളിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. സഭാ വിശ്വാസികളായ ജോസഫ് ഷൈനും മാര്‍ട്ടിന്‍ പയ്യപ്പിള്ളിയുമാണ് ഹര്‍ജി നല്‍കിയത്.
പരാതി ഇവിടെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും, ആവശ്യമെങ്കില്‍ പരാതിക്കാര്‍ക്ക് മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് ഗൗരവമായ വിഷയമാണെന്നും, വലിയ അഴിമതിയാണ് നടന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതെല്ലാം പരാതിക്കാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിക്കാമെന്ന് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭൂമിയിടപാട് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആലഞ്ചേരി അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് എതിരെയാണ് പരാതിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമി ഇടപാടിൽ കർദിനാൾ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതികാര്‍ക്ക് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ