ബംഗാളിലും ത്രിപുരയിലും പ്രതീക്ഷയില്ല; കേരളത്തിലെ 20 മണ്ഡലങ്ങളും പിടിക്കാന്‍ സിപിഎം; വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങളാരംഭിക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം
ബംഗാളിലും ത്രിപുരയിലും പ്രതീക്ഷയില്ല; കേരളത്തിലെ 20 മണ്ഡലങ്ങളും പിടിക്കാന്‍ സിപിഎം; വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങളാരംഭിക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം. സംസ്ഥാനത്തിലെ  20 ലോക്‌സഭാമണ്ഡലങ്ങളും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനതല നേതൃശില്‍പശാലയില്‍ സിപിഎം നിര്‍ദേശിച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റും കിട്ടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. കൂടുതല്‍ അനുകൂലമായ സാഹചര്യമാണിപ്പോഴെന്നും അത് ഉപയോഗിക്കണമെന്നുമാണ് നേതൃത്വത്തിന്റെ ആഹ്വാനം.

140 നിയമസഭാ മണ്ഡലങ്ങളുടെയും സെക്രട്ടറിമാര്‍ തൊട്ടു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെയുള്ള നേതൃനിര യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിനെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു മൂന്നാം ശക്തി രാജ്യത്ത് ഉയര്‍ന്നുവരുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജപിയെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയില്ല. ബിജെപിയോ കോണ്‍ഗ്രസോ നയിക്കുന്ന ശക്തികളല്ലാതെ ഒന്നാകും ഉദയം ചെയ്യുക. അതില്‍ ഇടതുപക്ഷത്തിനു നേതൃപരമായ പങ്ക് വഹിക്കാനുണ്ട്.

എന്നാല്‍, അതിനു കേരളത്തിന് ശക്തമായ സംഭാവന നല്‍കാന്‍ കഴിയണം. ബംഗാളിലോ ത്രിപുരയിലോ നിന്നു പഴയ പ്രതീക്ഷകളൊന്നും വേണ്ട. അതിനാല്‍ ഓരോ പ്രവര്‍ത്തകരും ഉത്തരവാദിത്തമേറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു. 

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സംഘടനാ പ്രവര്‍ത്തനശൈലി മാതൃകയാക്കണമെന്നും നേതൃത്വം നിര്‍ദേശിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വീഴ്ചയുള്ള സ്ഥലങ്ങളില്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കണം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ രംഗങ്ങളില്‍നിന്ന് മാറിയ പാര്‍ട്ടി അംഗങ്ങളെ ഇതിനായി നിയോഗിക്കാം. എല്‍ഡിഎഫ് വിപുലീകരിക്കാന്‍ പോകുകയാണെന്നും കോടിയേരി വ്യക്തമാക്കി.

സംഘടനയേല്‍പിക്കുന്ന ജോലികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ഷനില്‍ കമ്മിറ്റികള്‍ക്കല്ല, ഓരോ വ്യക്തിക്കുമായിരിക്കും ചുമതലകള്‍. പ്രവര്‍ത്തിക്കാത്ത ഒരാളെയും പാര്‍ട്ടിയില്‍ വേണ്ട. എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com