ശബരിമലയില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധം: സുപ്രിം കോടതി

ശബരിമലയില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധം: സുപ്രിം കോടതി
ശബരിമലയില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധം: സുപ്രിം കോടതി


ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിന് എതിരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഭരണഘടനാ ധാര്‍മികതയ്ക്കു നിരക്കാത്തതെന്ന് സുപ്രിം കോടതി. സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം.

ക്ഷേത്രത്തില്‍നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദത്തിനിടെ ചോദിച്ചു. അങ്ങനെയെങ്കില്‍ അതു ഭരണഘനാ ദത്തമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാവും. ഭരണഘടനാപരമായ ധാര്‍മികതയ്ക്കു നിരക്കുന്നതല്ല സ്ത്രീകളെ മാറ്റിനിര്‍ത്തണമെന്ന നിലപാട്. ധാര്‍മികത കാലത്തിനൊന്നു മാറുന്നതാണെന്ന് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളെ മാറ്റിനിര്‍ത്തുകയല്ല, ശാരീരികമായ കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ ഒഴിവാക്കപ്പെടുകയാണെന്നും ഇതേ കാരണങ്ങളുള്ള ആരും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുമെന്നും മനു അഭിഭേഷ്‌ക സിങ്വി വാദിച്ചു. എന്തുകൊണ്ടാണ് സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്. കുറെക്കാലമായി അയ്യപ്പ വിശ്വാസം പുലര്‍ത്തുന്നവര്‍ ഈ ആചാരം തുടരുന്നു എന്നതും കണക്കിലെടുക്കണമെന്ന് മനു സിങ്വി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ എടുക്കുന്നത് വിരുദ്ധമായ നിലപാടുകളാണെന്നും ഇത് എങ്ങനെയാണ് നീതികരിക്കാനാവുകയെന്നും ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ ചോദിച്ചു. മാസപൂജയ്ക്കു സ്ത്രീകളെ  അനുവദിക്കാം എന്നാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നിലപാടെടുത്തത്. ഇപ്പോള്‍ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നു. മാസപൂജയ്ക്ക് സ്ത്രീകള്‍ വരുന്ന അഞ്ചു ദിവസം പ്രതിഷ്ഠ അപ്രത്യക്ഷമാവുമോയെന്ന് ജസ്റ്റിസ്  നരിമാന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com