മരിച്ച അന്‍പതിനായിരം പേര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നു;  മലപ്പുറത്തുകാര്‍ ഒന്നാം സ്ഥാനത്തെന്ന് മന്ത്രി തോമസ് ഐസക്

പത്തമ്പതിനായിരം ആത്മാക്കളാണ് പെന്‍ഷന്‍ തുക കൊണ്ട് അങ്ങേ ലോകത്തു സുഭിക്ഷമായി ജീവിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതില്‍പ്പരം ആനന്ദമെന്ത്
മരിച്ച അന്‍പതിനായിരം പേര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നു;  മലപ്പുറത്തുകാര്‍ ഒന്നാം സ്ഥാനത്തെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മരിച്ചവരുടെ പേരില്‍ ചിലര്‍ ഇപ്പോഴും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മരിച്ചുപോയ അര ലക്ഷത്തോളം ആളുകളുടെ പേരില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നതായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇത്തരം 31,256 പേരെ തിരിച്ചറിഞ്ഞതായും മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു.

എല്ലാ മരണവും പഞ്ചായത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന രീതി ഇപ്പോഴുമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു ഡാറ്റാബേസിലെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കല്‍ പ്രശ്‌നങ്ങളുമുണ്ട്. ഈ പരിമിതികളൊക്കെ മറികടന്നാണ് 31,256 പേര്‍ ലിസ്റ്റില്‍പ്പെട്ടത്. റജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ എണ്ണം അമ്പതിനായിരം കവിയുമെന്നു തീര്‍ച്ചയായും ഉറപ്പിക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.പട്ടികയില്‍നിന്ന് ഒഴിവാകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയാണെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ കണ്ടുപിടിക്കുകയാണെങ്കില്‍ ഇത്തരത്തില്‍ കൈപ്പറ്റിയ മുഴുവന്‍ പണവും തിരിച്ചു പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പെന്‍ഷന് പരലോകത്തും അവകാശികളുണ്ട്. ഒന്നും രണ്ടുമല്ല, ഭൂവാസം വെടിഞ്ഞ ഏതാണ്ട് പത്തമ്പതിനായിരം ആത്മാക്കളാണ് പെന്‍ഷന്‍ തുക കൊണ്ട് അങ്ങേ ലോകത്തു സുഭിക്ഷമായി ജീവിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതില്‍പ്പരം ആനന്ദമെന്ത്?

ഇനി പറയുന്ന കാര്യം തമാശയല്ല. മരണപ്പെട്ടവരുടെ പേരില്‍ ഇപ്പോഴും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന കാര്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനന- മരണ റജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയനുസരിച്ച് നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന 31,256 പേര്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം ജീവിച്ചിരിപ്പില്ല.

എല്ലാ മരണവും പഞ്ചായത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന രീതി ഇപ്പോഴുമില്ല. അക്കാര്യം നമുക്കൊക്കെ അറിയാം. രണ്ടു ഡാറ്റാബേസിലെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കല്‍ പ്രശ്‌നങ്ങള്‍ വേറെ. ഈ പരിമിതികളൊക്കെ മറികടന്നാണ് 31,256 പേര്‍ ലിസ്റ്റില്‍പ്പെട്ടത്. റജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ എണ്ണം അമ്പതിനായിരം കവിയുമെന്നു തീര്‍ച്ചയായും ഉറപ്പിക്കാം.

ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങള്‍ തൃശൂര്‍ (5468), കോഴിക്കോട് (4653) ജില്ലകള്‍ക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസര്‍കോട് (337), ഇടുക്കി (239) ജില്ലകളാണ്.

രേഖകള്‍ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെന്‍ഷന്‍ വിതരണം ഓണക്കാലത്ത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഓരോ പഞ്ചായത്തിനും പട്ടിക നല്‍കും. പട്ടികയിലുള്‍പ്പെട്ടവര്‍ ജീവിച്ചിരിക്കുന്നോ, മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യണം. പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ എല്ലാവര്‍ക്കും ഒരു അവസരം തരുന്നു. സര്‍ക്കാര്‍ കണ്ടുപിടിക്കുകയാണെങ്കില്‍ ഇത്തരത്തില്‍ കൈപ്പറ്റിയ മുഴുവന്‍ പണവും തിരിച്ചു പിടിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com