ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രികളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നില്‍ ക്ഷേത്രത്തിന്റെ യശസ്സ് തകര്‍ക്കാനുള്ള നീക്കമാണെന്ന് പന്തളം രാജകുടുംബം. പബ്ലിസിറ്റിക്കു വേണ്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാര്‍ അയ്യപ്പ ഭക്തരോ വിശ്വാസികളോ അല്ലെന്ന് പന്തളം രാജകുടുംബം സുപ്രിം കോടതിയില്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയുടെ കാലം മുതല്‍ ഉള്ളതാണെന്ന് രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാധാകൃഷ്ണന്‍ വാദിച്ചു. തലമുറകളായി തുടരുന്ന മതപരമായ ആചാരത്തില്‍ കോടതി ഇടപെടരുത്. ഹര്‍ജിക്കാര്‍ ഹിന്ദു വിശ്വാസത്തെയാണ് ഉന്നം വയ്ക്കുന്നത്. നാളെ അവര്‍ ഗണപതി ശിവന്റെയും പാര്‍വതിയുടെയും മകനല്ലെന്നും പറയും- രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
തന്നെ കാണാനെത്തുന്നവര്‍ക്കു നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതം വേണമെന്നത് പ്രതിഷ്ഠയുടെ ഇച്ഛയാണ്. അതിനെ മാനിക്കേണ്ടതുണ്ട്. ഈ ഇച്ഛ മാനിച്ച് സ്ത്രീകള്‍ ശബരിമലയില്‍നിന്ന് സ്വയം മാറിനില്‍ക്കുകയാണ്. സ്ത്രീകള്‍ക്കു 41 ദിവസത്തെ വ്രതം എടുക്കാനാവില്ല. ഇതു വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ കോടതി തയാറാവണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനാ ധാര്‍മികതയെ പൊതു ധാര്‍മികതയെയും വ്യവസ്ഥാപിത ധാര്‍മികതയെയും അസാധുവാക്കുംവിധം വ്യാഖ്യാനിക്കരുതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണഘടനയുടെ ഭാഷയില്‍ മാത്രമാണ് കോടതിക്കു സംസാരിക്കാനാവുകയെന്നും മറ്റൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ