17 ലക്ഷം നല്‍കി വാങ്ങിയ ജോലിയില്‍ നിന്ന് പുറത്താക്കി; പണം തിരികെ കിട്ടാന്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പു സമരവുമായി അമ്മയും മകളും

സ്‌കൂളിന്റെ ഭരണസമിതിക്ക് 17.35 ലക്ഷം രൂപ കോഴയായി കൊടുത്താണ് രണ്ട് വര്‍ഷം മുന്‍പ് ബിന്ദു ലാബ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചത്
17 ലക്ഷം നല്‍കി വാങ്ങിയ ജോലിയില്‍ നിന്ന് പുറത്താക്കി; പണം തിരികെ കിട്ടാന്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പു സമരവുമായി അമ്മയും മകളും

തൃശൂര്‍; സ്‌കൂളിലെ ജോലി നേടാനായി നല്‍കിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവതി രംഗത്ത്. തൃശൂര്‍ മാള പാലിശേരി എസ്എന്‍ഡിപി സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ബിന്ദുവും മകളുമാണ് പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന സമരം ചെയ്യുന്നത്. സംഭവം വിവാദമായതോടെ കേസെടുത്ത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 

സ്‌കൂളിന്റെ ഭരണസമിതിക്ക് 17.35 ലക്ഷം രൂപ കോഴയായി കൊടുത്താണ് രണ്ട് വര്‍ഷം മുന്‍പ് ബിന്ദു ലാബ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ അധികം ജോലി ചെയ്ത ബിന്ദുവിനെ പെട്ടെന്ന് പിരിച്ചുവിടുകയായിരുന്നു. കൊടുത്ത പണം ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് തിരിച്ചു നല്‍കാന്‍ തയാറായില്ല. ഇതിനെ തുടര്‍ന്നാണ് ഏഴു ദിവസം മുന്‍പ് ബിന്ദു നാലാം ക്ലാസുകാരിയായ മകളേയും കൂട്ടി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. 

ഇടയ്ക്ക് 11 ലക്ഷം രൂപ ഭരണസമിതി  തിരികെ കൊടുത്തെങ്കിലും  വീണ്ടും അത് തിരികെ വാങ്ങിയതായി ബിന്ദു പറയുന്നു. എന്നാല്‍ ഇക്കാര്യം സ്‌കൂള്‍ രേഖകളില്‍ ഇല്ലെന്നും അതിനാല്‍ മുഴുവന്‍ പണവും നല്‍കാനാകില്ലെന്നുമാണ് സ്‌കൂള് മാനേജ്‌മെറിന്റെ വിശദീകരണം. ക്യാന്‍സര്‍ ബാധിച്ച് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബിന്ദുവിന് രണ്ട് പെണ്‍മക്കളുണ്ട് . വായ്പ എടുത്താണ് 17.35 ലക്ഷം രൂപ സ്‌കൂളില്‍ അടച്ചത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആകെയുളള കിടപ്പാടം പോലും ജപ്തി ഭീഷണിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com