തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2395.40 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. രാവിലെ ഇത് 2395.26 അടിയായിരുന്നു. വൃഷ്ടിപ്രദേശത്ത് 36.6 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. ഇതോടെയാണ് നീരൊഴുക്ക് ശക്തമായത്. ജലനിരപ്പ് 2396 അടിയാകുമ്പോള്‍ അടുത്ത മുന്നറിയിപ്പ് നല്‍കുമെന്ന് വൈദ്യുതമന്ത്രി എംഎം മണി അറിയിച്ചു.
ഓരോ ഘട്ടത്തിലും മുന്നറിയിപ്പ് നല്‍കും. 2397- 2398 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറന്നേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ഷട്ടറുകള്‍ ഒറ്റയടിക്ക് തുറക്കില്ല. ഘട്ടം ഘട്ടമായാകും തുറക്കുക. ഇതിന് മുന്നോടിയായി പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ സ്വീകരിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ല. എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി. നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ടയ്രല്‍ റണ്‍ ഇന്ന് നടത്തിയേക്കും. ട്രയൽ റണ്ണിന്റെ കാര്യത്തിൽ വൈകീട്ട് തീരുമാനം ഉണ്ടാകും. അണക്കെട്ടിന് താങ്ങാനാവുന്നതില്‍ കൂടുതല്‍ ജലം എത്തിയാല്‍ തുറന്നുവിടാതെ മാര്‍ഗമില്ലെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തിയതോടെ, ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ