കെവിന്‍ വധം: രാഷ്ട്രീയം കൊണ്ടുവരാന്‍ നോക്കിയതെന്തിനെന്ന് മുഖ്യമന്ത്രി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th June 2018 11:04 AM  |  

Last Updated: 04th June 2018 11:04 AM  |   A+A-   |  

 

തിരുവനന്തപുരം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്‍ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെവിന്റെ ദുരഭിമാനക്കൊല കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം ജീര്‍ണ സംസ്‌കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരഭിമാനക്കൊലയില്‍ കര്‍ശക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ല. കെവിന്റെ കൊലപാതകം മറ്റൊരു വഴിക്കു തിരിച്ചുവിടാനുള്ള ശ്രമം നടന്നു. സംഭവത്തില്‍ അനാവശ്യമായ ഒരു രാഷ്ട്രീയനില കൊണ്ടുവരാന്‍ നോക്കിയത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും സഹോദരന്‍ ഷാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാല്‍ കൊല നടത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് പറയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടരപടിയെടുക്കണം എന്നുമാവശ്യപ്പെട്ട്  പ്രതിപക്ഷം അവതരിപ്പിച്ച അയിന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസ് നിയമലംഘകരായി മാറുന്ന സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന്റേതു സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടന്ന കൊലപാതകമാണ്. കേസ് സിബിഐക്കു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന്‍ കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു. നീനുവിനെ പൊലീസ് സ്‌റ്റേഷനകത്തുവച്ചു പിതാവ് ക്രൂരമായി മര്‍ദിച്ചിട്ടും പൊലീസ് നോക്കിനിന്നു. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സിപിഎമ്മാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെന്നും അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.