രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും പ്രവേശന അനുമതിയില്ല; അടിസ്ഥാന സൗകര്യക്കുറവിന്റെ പേരില്‍ ഒഴിവാക്കിയത് 12 കോളേജുകള്‍

ഇടുക്കി പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി നിക്ഷേധിച്ചത്
രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും പ്രവേശന അനുമതിയില്ല; അടിസ്ഥാന സൗകര്യക്കുറവിന്റെ പേരില്‍ ഒഴിവാക്കിയത് 12 കോളേജുകള്‍

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തില്‍ നിന്ന് രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പടെ 12 മെഡിക്കല്‍ കോളേജുകളെ ഒഴിവാക്കി. അടിസ്ഥാന സൗകര്യക്കുറവാണ് കോളേജുകള്‍ക്ക് തിരിച്ചടിയായത്. ഇടുക്കി പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി നിക്ഷേധിച്ചത്. ഇതോടെ സംസ്ഥാനത്തെ 1,600 ഓളം മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നല്‍കാനാവില്ല.  

മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ആദ്യ ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ അനുമതി തേടിയ മൂന്നെണ്ണത്തിനും നിലവിലുള്ള ഒന്‍പത് കോളേജുകള്‍ക്കുമാണ് തീരുമാനം തിരിച്ചടിയായത്. രണ്ട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും നൂറു വീതം സീറ്റുകളാണുണ്ടായിരുന്നത്.

സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതിനെ തുടര്‍ന്നാണ്  സംസ്ഥാനത്തെ നിലവിലുള്ള ഒന്‍പത് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം തടഞ്ഞത്. എം.സി.ഐ.യുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പുതിയ കോളേജുകള്‍ക്ക് വിലക്ക്.  മെഡിക്കല്‍ കോളേജിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെയാണ് നൂറും നൂറ്റമ്പതും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു.

പാലക്കാട് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ കോളേജുകള്‍ അനുമതിക്കായി നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. തടസ്സം നീങ്ങിയാലേ ഈ കോളേജുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്താനാകൂ. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഇക്കുറി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അതും ആരോഗ്യമന്ത്രാലയം നിഷേധിച്ചു. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലും അനുമതി കിട്ടാനിടയില്ലാത്തതിനാലും അടുത്ത അധ്യയനവര്‍ഷം ക്ലാസ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

കെ.എം.സി.ടി. കോഴിക്കോട് , വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍ കോളേജ്, പി.കെ. ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട് , മൗണ്ട് സിയോന്‍ പത്തനംതിട്ട, കേരള മെഡിക്കല്‍ കോളേജ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ തിരുവനന്തപുരം, ഡി.എം വയനാട്,  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട്,  ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പത്തനംതിട്ട  എന്നിവയാണ് പ്രവേശനം നിഷേധിക്കപ്പെട്ട മറ്റ് കോളേജുകള്‍. ഇതുള്‍പ്പെടെ രാജ്യത്തെ 19,430 മെഡിക്കല്‍ സീറ്റുകളിലെ ഇക്കൊല്ലത്തെ പ്രവേശനം വിലക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com