ഇതൊന്നും ആദ്യം നടക്കുന്ന കാര്യങ്ങളല്ല; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും 

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയ തീരുമാനത്തെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതൃത്വം
ഇതൊന്നും ആദ്യം നടക്കുന്ന കാര്യങ്ങളല്ല; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും 

തിരുവനന്തപുരം:  രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയ തീരുമാനത്തെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതൃത്വം. മുന്‍പും ഇത്തരത്തില്‍ സീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് നല്‍കിയ ചരിത്രമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍പ് കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും കോണ്‍ഗ്രസിന് വേണ്ടി സീറ്റുകള്‍ ത്യജിച്ചിട്ടുണ്ട്. സീറ്റ് നല്‍കിയതില്‍ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചവര്‍ക്ക് കാര്യങ്ങള്‍ വഴിയെ ബോധ്യപ്പെടും. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

സീറ്റ് നല്‍കാതിരിക്കാന്‍ താന്‍ ഇടപെട്ടുവെന്ന പി ജെ കുര്യന്റെ ആരോപണം ഉമ്മന്‍ ചാണ്ടി തളളി. മുന്‍പ് കുര്യന് സീറ്റ് ലഭിക്കാന്‍ താന്‍ ഇടപെട്ടിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അവര്‍ക്ക് സീറ്റ് നല്‍കിയതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റത്തവണ എന്ന വ്യവസ്ഥയിലാണ് സീറ്റ് നല്‍കിയതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം അംഗീകരിച്ച യുഡിഎഫ് യോഗത്തിലാണ് ഇരുവരും വാദമുഖങ്ങള്‍ നിരത്തിയത്.

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ യുഡിഎഫില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. കെഎം മാണിയുടെ വരവിലുള്ള എതിര്‍പ്പ് യോഗത്തില്‍ അറിയിച്ചതിനു ശേഷമാണ് ഇറങ്ങിപ്പോന്നതെന്ന് സുധീരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയ തീരുമാനം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. മുന്നണിയെ ശക്തിപ്പെടുത്താനാണ് കേരള കോണ്‍ഗ്രസിനെ കൊണ്ടുവന്നത് എന്നാണ് പറയുന്നത്. കോണ്‍ഗ്രസിനെ നശിപ്പിച്ച് എന്തു മുന്നണിയെന്ന് സുധീരന്‍ ചോദിച്ചു.

അത്യന്തം ഗൗരവമുള്ള സാഹചര്യമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. രാജ്യസഭാ സീറ്റ് കെഎം മാണിക്കു ദാനം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. ഒട്ടും സുതാര്യതയില്ലാത്ത തീരുമാനമാണ് ഇത്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന ഈ തീരുമാനം ബിജെപി ശക്തിപ്പെടാനാണ് സാഹചര്യമൊരുക്കുക. ഇത് പുനപ്പരിശോധിക്കണം.

കെഎം മാണി വന്നതു കൊണ്ട് യുഡിഎഫ് ശക്തിപ്പെടില്ല. ഈ തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയാണ്. ഒരു തലത്തിലും ചര്‍ച്ച ചെയ്യാതെ, ഒട്ടും സുതാര്യതയില്ലാതെ തീരുമാനങ്ങളെടുത്തുകൊണ്ടുള്ള കോ്ണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കെന്ന് സുധീരന്‍ പറഞ്ഞു.

കെഎം മാണി യുഡിഎഫ് യോഗത്തില്‍ എത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു സുധീരന്റെ ഇറങ്ങിപ്പോക്ക്. മാണിയുടെ വരവ് യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. തിരിച്ചെത്തിയതില്‍ സ്‌ന്തോഷമുണ്ടെന്നായിരുന്നു മാണിയുടെ പ്രതികരണം. നിങ്ങളെല്ലാം ഇത്രയും സ്‌നേഹം എന്നോടു പ്രകടിപ്പിക്കുന്നല്ലോ എന്നും മാണി യോഗത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com