''ഞാനാടാ ഇവിടെ ഭരിക്കുന്നേ, കൊന്നുകളയുമെടാ നിന്നെ'' ഗണേഷ് കുമാര്‍ ആക്രോശിച്ചുകൊണ്ടു മര്‍ദിക്കുകയായിരുന്നെന്ന് യുവാവ്

''ഞാനാടാ ഇവിടെ ഭരിക്കുന്നേ, കൊന്നുകളയുമെടാ നിന്നെ'' ഗണേഷ് കുമാര്‍ ആക്രോശിച്ചുകൊണ്ടു മര്‍ദിക്കുകയായിരുന്നെന്ന് യുവാവ്

കൊല്ലം: ''ഞാനാടാ ഇവിടെ ഭരിക്കുന്നേ..  ഗണേഷ് ആരാണെന്ന് നിനക്കറിയില്ലേടാ, കൊന്നു കളയുമെടാ നിന്നെ'' - വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് തന്നെ മര്‍ദിച്ച് അവശനാക്കുമ്പോള്‍ ഗണേഷ് കുമാര്‍ എംഎല്‍എ ആക്രോശിച്ചത് ഇങ്ങനെയന്ന്, മര്‍ദനമേറ്റു ചികിത്സയിലുള്ള യുവാവ് അനന്തകൃഷ്ണന്‍. നീ കേസിനു പോടാ എന്നു പറഞ്ഞ് അസഭ്യ വര്‍ഷമാണ് എംഎല്‍എ നടത്തിയതെന്ന് അനന്തകൃഷ്ണന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

തന്നോട് അസഭ്യം പറഞ്ഞ് ആക്രോശിച്ച എംഎല്‍എയും ഡ്രൈവറും തന്റെ അമ്മയോട് പറഞ്ഞ വാക്കുകള്‍ ചാനലിലൂടെ പറയാന്‍ പറ്റില്ലെന്ന് യുവാവ് പറഞ്ഞു. അത്രയ്ക്ക് മോശമായ വാക്കുകളാണ് അദ്ദേഹം അമ്മയോട് പറഞ്ഞത്. മകനെ ഇങ്ങനെ തല്ലല്ലേ സാറെ എന്ന് കരഞ്ഞുപറഞ്ഞതായി അമ്മയും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് അഞ്ചല്‍ പൊലീസില്‍ യുവാവ് പരാതി നല്‍കിയിട്ടുണ്ട്. 

ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിക്കാണ് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കവും മര്‍ദനവുമുണ്ടായത്. അഞ്ചല്‍ അഗസ്ത്യാകോട കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചു മര്‍ദിച്ചെന്നാണ് യുവാവ് പറയുന്നത്. സാറിന്റെ വാഹനം ഒന്നു പിറകോട്ടെടുത്താല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും സുഖമായി പോകാമല്ലോ എന്ന് അമ്മ ചോദിച്ചതോടെ ഗണേഷ് കുമാര്‍ പ്രകോപിതനായെന്നാണ് യുവാവ് പറയുന്നത്. പിന്നീട് അദ്ദേഹം ആദ്യം കാറില്‍ നിന്നിറങ്ങി അമ്മയെ തെറി വിളിച്ചു. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ നോക്കി. പക്ഷേ അതിന് കഴിയാതെ വന്നതോടെയാണ് യുവാവിനെ മര്‍ദിച്ചത്. 

ജീവിതത്തില്‍ ആദ്യമായിട്ടാണ് ഗണേഷ് കുമാറിനെ നേരില്‍ കാണുന്നതെന്നും സാര്‍ എന്നുതന്നെ വിളിച്ചാണ് അമ്മയും താനും സംസാരിച്ചതെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. തന്റെ കയ്യില്‍ കിടന്ന രാഖിയാവാം അദ്ദേഹത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് തോന്നുന്നതായും അനന്തകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com