തര്‍ക്കം തുടങ്ങിയത് സ്‌കൂട്ടറുകാരുമായി, പിന്നെ നാട്ടുകാരുമായി അടിയായി; കലിമൂത്ത് നാട്ടുകാര്‍ കാറിന്റെ താക്കോലും കൊണ്ട് പോയി 

നാട്ടുകാരില്‍ ആരോ കാറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയതോടെ കൈക്കുഞ്ഞ് അടങ്ങിയ കുടുംബത്തിന് രാത്രിയില്‍ റോഡില്‍ കിടക്കേണ്ടിവന്നു
തര്‍ക്കം തുടങ്ങിയത് സ്‌കൂട്ടറുകാരുമായി, പിന്നെ നാട്ടുകാരുമായി അടിയായി; കലിമൂത്ത് നാട്ടുകാര്‍ കാറിന്റെ താക്കോലും കൊണ്ട് പോയി 

കുമരകം; കാര്‍ യാത്രികരും ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവരും തമ്മില്‍ റോഡില്‍ ശകട പതിവാണ്. പലപ്പോഴും പ്രശ്‌നം കണ്ട് വരുന്ന നാട്ടുകാരാണ് ഇരുവരുടേയും തര്‍ക്കം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. എന്നാല്‍ ഇന്നലെ കുമരകത്ത് കാറുകാരും സ്‌കൂട്ടര്‍കാരും തമ്മിലുണ്ടായ തര്‍ക്കം നാട്ടുകാരും കാറുകാരും തമ്മിലുള്ള കൈയാങ്കളിയിലാണ് കലാശിച്ചത്. അവസാനം നാട്ടുകാരില്‍ ആരോ കാറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയതോടെ കൈക്കുഞ്ഞ് അടങ്ങിയ കുടുംബത്തിന് രാത്രിയില്‍ റോഡില്‍ കിടക്കേണ്ടിവന്നു. 

ഇന്നലെ രാത്രി ഒന്‍പതിനു കുമരകം റോഡില്‍ ചക്രംപടിക്കവലയിലായിരുന്നു സംഭവം. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൈകുഞ്ഞും കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചക്രംപടി കവലയില്‍നിന്നു പടിഞ്ഞാറോട്ടുള്ള വഴിയെ പോകാന്‍ തിരിഞ്ഞുവരുമ്പോള്‍ വടക്കുനിന്നു വന്ന കാര്‍ സ്‌കൂട്ടറെ തൊട്ടുരുമ്മി പോയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. സ്‌കൂട്ടര്‍ യാത്രക്കാരും കാറിലുണ്ടായിരുന്നവരും തമ്മില്‍ തര്‍ക്കമായി. ഇത് കണ്ട് പ്രശ്‌നം തീര്‍ക്കാന്‍ വന്ന നാട്ടുകാരനെ കാറില്‍ വന്നവര്‍ മര്‍ദിച്ചു. ഇതോടെ പ്രശ്‌നം കാറുകാരും നാട്ടുകാരും തമ്മിലായി. 

നാട്ടുകാര്‍ കാറിലുണ്ടായിരുന്ന പുരുഷന്‍മാരുമായി വാക്കേറ്റവും ഒടുവില്‍ അടിയുമായി. ഇതിനിടയിലാണ് ആരോ കാറിന്റെ താക്കോല്‍ കൊണ്ടുപോയത്. പ്രശ്‌നം കൈവിട്ടുപോയതോടെ പൊലീസ് എത്തി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകിയും താക്കോലിന്റെ താര്യത്തില്‍ തീരുമാനമായില്ല. മാവേലിക്കര സ്വദേശികളാണ് കാറിലുണ്ടായിരുന്നവര്‍. കൊച്ചിയിലെ ഫ്‌ലാറ്റിലാണ് കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com