ചെങ്ങന്നൂര്‍: പൊതുശ്മശാനം ഇല്ലാത്തതിനാല്‍ അമ്മയുടെ മൃതദേഹം റോഡരികില്‍ ചിതയൊരുക്കി സംസ്‌കരിച്ച് ദളിത് കുടുംബം. മകനെ നടുറോട്ടില്‍ സംസ്‌കരിച്ച് മൂന്ന് വര്‍ഷം പിന്നിടും മുമ്പാണ് 82 വയസുള്ള കുട്ടിയമ്മയുടെ മൃതദേഹം വീടിന്റെ ഷീറ്റ് പൊളിച്ച് റോഡരികില്‍ സംസ്‌കരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ പൊതുശ്മശാനമില്ലാത്തതാണ് കുട്ടിയമ്മയുടെ കുടുംബത്തിന്റെ ദുരവസ്ഥയ്ക്കിടയാക്കിയത്.
ആകെയുള്ള അര സെന്റ് ഭൂമിയില്‍ രണ്ട് കുടുസുമുറികളുള്ളതാണ് ഇവരുടെ വീട്. ഈ വീട്ടിലാണ് മരുമകള്‍ക്കും ചെറുമകള്‍ക്കും ഒപ്പം താമസിക്കുകയായിരുന്ന കുട്ടിയമ്മ വെള്ളിയാഴ്ച്ച മരിച്ചത്. വീട്ടുവളപ്പില്‍ സംസ്‌കാരത്തിന് സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ഷീറ്റ് പൊളിച്ചു. കുമരകത്ത് നിന്നെത്തിച്ച ഇരുമ്പ് പെട്ടിയില്‍ വീടിനോട് ചേര്‍ന്നുള്ള റോഡരികില്‍ ചിതയൊരുക്കി. അടച്ചുറപ്പിലാത്ത വീട്ടിനകത്തേക്ക് പുക കടക്കാതിരിക്കാന്‍ ജനല്‍ തകര കൊണ്ട് അടച്ചു. ഇപ്പോള്‍ ചിതയൊരുക്കിയ സ്ഥലം തകരയും ഇഷ്ടികയും കൊണ്ട് മുടിയിരിക്കുകയാണ്.
മൂന്ന് വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ മകന്‍ ശശി ക്യാന്‍സര്‍ പിടിച്ച് മരിച്ചപ്പോള്‍ നടുറോട്ടിലാണ് സംസ്‌കരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ ഒരു പൊതു ശ്മശാനമെന്നത് നാട്ടുകാരുടെ നാല്‍പത് വര്‍ഷമായിട്ടുള്ള ആവശ്യമാണ്. നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടും പ്രാദേശിക എതിര്‍പ്പ് കാരണമാണ് നിര്‍മ്മാണം നടക്കാതെ പോകുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ