തിരുവനന്തപുരം: കേരളാ പൊലിസിന്റെ ഉന്നതോദ്യഗസ്ഥരുടെ അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടത് 700 പൊലിസുകാര്‍. അറ്റാച്ച്‌മെന്റ് എന്ന പേരിലാണ് ഈ നിയമനമധികവും. ഔദ്യോഗികമായ അനുവദിച്ച പേഴ്‌സണ്‍ സെക്യൂരിറ്റി ഓഫീസര്‍, ഡ്രൈവര്‍ എന്നിവര്‍ക്കു പുറമെയാണിത്.
വിരമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കൊപ്പവും ഇങ്ങനെ ഏറെ പൊലീസുകാരുണ്ട്. അനധികൃത ദാസ്യവേല സേനയില്‍ പൂര്‍ണമായും അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്പിമാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
കേരളാ പൊലീസില്‍ 54,243 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇതില്‍ ആറായിരത്തോളം പേര്‍ പൊലീസിന്റെതല്ലാത്ത മറ്റുജോലിയിലാണ്. പലരും വര്‍ഷങ്ങളായി വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ പല സ്‌പെഷ്യല്‍ യുണിറ്റുകളിലാണ്. പൊലീസ് ആസ്ഥാനത്ത് മാത്രം നൂറോളം പേരുണ്ട്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഇങ്ങനെ നിയമിക്കരുതെന്നാണ് ചട്ടം.
ഇത്തരത്തില്‍ 15 വര്‍ഷമായി ജോലിയില്‍ തുടരുന്നവരുമുണ്ട്. അത്തരക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പല ഐപിഎസ് ഉദ്യോഗസ്ഥരും പത്തിലേറെ പൊലീസുകാരെയാണ് വീട്ടിലും മറ്റും നിര്‍ത്തുന്നത്. ഒരു എഡിജിപ്പിക്കൊപ്പം 22 പൊലീസുകാരാണ് ദാസ്യവേല ചെയ്യുന്നത്. മറ്റൊരു വനിതാ എഡിജിപി അക്യുപങ്ചര്‍ ചികിത്സയ്ക്ക സഹായത്തിനായി വെച്ചത് പൊലീസ് ഉദ്യോഗസ്ഥയെയാണ്. എന്നാല്‍ ഒന്നിനും രേഖയുണ്ടാകില്ല. പലരും പൊലീസ് ആസ്ഥാനത്ത് ആകും രേഖയില്‍
എഡിജിപിയടക്കമുളളവര്‍ തങ്ങളുടെ അധികാര പരിധിയില്‍ നിന്നെല്ലാം പൊലീസുകാരെ എടുക്കും. ഇതിന് പുറമെയാണ് ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നത്. അനധികൃത ഡ്യൂട്ടി അവസാനിപ്പിച്ച് എല്ലാവരെയും പൊലീസ് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ