കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം; ഭൂമിയേറ്റെടുത്ത് നല്‍കുന്നതില്‍ സംസ്ഥാനത്തിന്റേത് മെല്ലപ്പോക്ക് നയം 

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം; ഭൂമിയേറ്റെടുത്ത് നല്‍കുന്നതില്‍ സംസ്ഥാനത്തിന്റേത് മെല്ലപ്പോക്ക് നയം 

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുത്ത് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലപ്പോക്ക് നയമാണ് പിന്തുടരുന്നതെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ആരോപിച്ചു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന പ്രചാരണം ശരിയല്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം ഉപേക്ഷിച്ചിട്ടില്ല. വിവിധ വശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുമുന്നോട്ടുപോകുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി പാലക്കാട്, കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. പിന്നോക്ക ജില്ലയായ  പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിനായി  239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നതെന്നും പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ് വെയിറ്റ് ബ്രോഡ്‌ഗേജ് കോച്ചുകള്‍ നിര്‍മ്മിക്കുകയായിരുന്നു നിര്‍ദ്ദിഷ്ട കോച്ച് ഫാക്ടറിയുടെ അടിസ്ഥാന ലക്ഷ്യം. 2008-09 ബഡ്ജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പണി പൂര്‍ത്തിയാക്കി 2012ല്‍ കമ്മീഷന്‍ ചെയ്തു.  അലൂമിനിയം കോച്ചുകള്‍ നിര്‍മിക്കുന്നതിന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വെ ഉദേശിക്കുന്നതായറിഞ്ഞു. ഈ ഫാക്ടറി   കഞ്ചിക്കോട് പരിഗണിക്കണം. അതിനാല്‍ കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com