പൊലീസില്‍ വയറ്റാട്ടി തസ്തിക, മുഖ്യമന്ത്രി അറിഞ്ഞോയെന്ന് മുരളീധരന്‍; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

പൊലീസില്‍ വയറ്റാട്ടി തസ്തിക, മുഖ്യമന്ത്രി അറിഞ്ഞോയെന്ന് മുരളീധരന്‍; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി
പൊലീസില്‍ വയറ്റാട്ടി തസ്തിക, മുഖ്യമന്ത്രി അറിഞ്ഞോയെന്ന് മുരളീധരന്‍; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പൊലീസില്‍ വയറ്റാട്ടി തസ്തിക വരെയുണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് പൊലീസില്‍നിന്നാണ് ശമ്പളം കൊടുക്കുന്നതെന്ന് മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു മുരളീധരന്‍.

രാജസ്ഥാനില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചു. രണ്ടു മാസമായി ഇവര്‍ ശമ്പളം വാങ്ങുന്നത് പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞോയെന്ന് മുരളീധരന്‍ ചോദിച്ചു.

പട്ടിയെ കുളിപ്പിക്കലും ഉദ്യോഗസ്ഥരുടെ വീട്ടു ജോലി ചെയ്യലും പൊലീസുകാരുടെ പണിയല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൊലീസിലെ ദാസ്യപ്പണി അനുവദിക്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. പൊലീസുകാരെക്കൊണ്ട് നിയമവിരുദ്ധമായ ജോലികള്‍ ചെയ്യിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാനാവില്ല. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോക്കു നടത്തി.

പൊലീസിലെ ദാസ്യപ്പണിയില്‍ ഒട്ടും ഗൗരവമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com