മുംബൈ: നിപ്പാ വൈറസ് ഭീതി അകന്നെങ്കിലും എങ്ങനെയെല്ലാം അതു പകരുമെന്ന ആശങ്ക പൂര്‍ണമായി വിട്ടുപോയിട്ടില്ല, നാട്ടില്‍. വവ്വാലാണ് നിപ്പാ വൈറസ് വാഹകരെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തില്‍ പഴങ്ങള്‍ തന്നെ കഴിക്കുന്നതു നിര്‍ത്തി പലരും. എന്നാല്‍ പഴങ്ങളിലൂടെ നിപ്പാ പകരാനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നു ചൂണ്ടിക്കാട്ടുകയാണ് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ഡയറക്ടര്‍ ദേവേന്ദ്ര മൗര്യ.
മറ്റുവൈറസുകളെപ്പോലെ നിപ്പാ വൈറസിനും മനുഷ്യരുടെയോ ജന്തുക്കളുടെയോ കോശങ്ങളില്‍മാത്രമേ നിലനില്‍ക്കാനും വ്യാപിക്കാനോ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പഴങ്ങളില്‍ വൈറസിന് നിലനില്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍നിന്നു നിപ്പാ വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇത്തരം വവ്വാലുകളില്‍ത്തന്നെ ചുരുക്കം ചിലവയേ ഉമിനീരിലൂടെയും മറ്റും വൈറസ് പുറത്തുവിടുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ നിപ്പാ പുറത്തുവിടുന്ന വവ്വാലുകള്‍ കടിച്ച പഴങ്ങളിലേക്ക് വൈറസ് പടരുമെങ്കിലും, പഴത്തില്‍ വൈറസിന് ഏറെനേരത്തെ നിലനില്‍ക്കാനാവില്ല. വവ്വാലുകള്‍ കടിച്ച പഴം ഉടനെ കഴിച്ചാല്‍മാത്രമേ വൈറസ് പകരാനിടയുള്ളൂവെന്നും ദേവേന്ദ്ര മൗര്യ പറഞ്ഞു.
കേരളത്തിലെ നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്തുനിന്നുള്ള പഴംകയറ്റുമതി കുറയുന്നതിന്റെയും ആളുകള്‍ പഴങ്ങള്‍ കഴിക്കാന്‍ വിമുഖത കാട്ടുന്നതിന്റെയും പശ്ചാത്തലത്തിലാണ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ