രാജ്യത്ത് ട്രാന്‍സ്‌ജന്‍ഡറുകളോട് നന്നായി ഇടപെടുന്നത് കേരള സര്‍ക്കാര്‍: അഞ്ജലി അമീര്‍

രാജ്യത്ത് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരോട് ഏറ്റവും നന്നായി ഇടപെടുന്നത് കേരള സര്‍ക്കാരാണെന്ന് ട്രാന്‍സ്ജന്‍ഡര്‍ മോഡലും നടിയുമായ അഞ്ജലി അമീര്‍
രാജ്യത്ത് ട്രാന്‍സ്‌ജന്‍ഡറുകളോട് നന്നായി ഇടപെടുന്നത് കേരള സര്‍ക്കാര്‍: അഞ്ജലി അമീര്‍

കോഴിക്കോട്: രാജ്യത്ത് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പെട്ടവരോട് ഏറ്റവും നന്നായി ഇടപെടുന്നത് കേരള സര്‍ക്കാരാണെന്നും ഇനി തന്നെപ്പോലുള്ള ആര്‍ക്കും കേരളം വിട്ടുപോകേണ്ടിവരില്ലെന്നും ട്രാന്‍സ്ജന്‍ഡര്‍ മോഡലും നടിയുമായ അഞ്ജലി അമീര്‍ പറഞ്ഞു.

ആത്മഹത്യ ചെയ്താല്‍ മതിയെന്ന് തോന്നുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ക്രൂരമായി അക്രമിക്കപ്പെടുക പോലുമുണ്ടായി. മറ്റ് വഴികള്‍ ഇല്ലാതെ വന്നപ്പോഴാണ് വീടുവിട്ടിറങ്ങിയത്. മുംബൈ, പൂനെ പോലുള്ള പല സ്ഥലങ്ങളിലും കുറേക്കാലം കറങ്ങി. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വളരെ പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ജനങ്ങള്‍ക്ക് തങ്ങളേടുള്ള സമീപനത്തിലും മാറ്റങ്ങള്‍ പ്രകടനമാണ് എന്ന് പറഞ്ഞ അഞ്ജലി പക്ഷെ പലയിടങ്ങളിലും അവഗണന നേരിടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും വ്യക്തമാക്കി.

വീടുകളിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. പിന്നെ സ്‌കൂളുകളില്‍ ബോധവത്ക്കരണം നടത്തണം. ചെറുപ്പം മുതലേ താന്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ധരിക്കുമായിരുന്നു. അപ്പോഴെല്ലാം കുട്ടിക്കളിയായി മാത്രമെ എല്ലാവരും അത് കണ്ടിരുന്നുള്ളു. എന്നാല്‍ വലുതായപ്പോഴും ഇത്തരം സ്വഭാവരീതികള്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് സംശയമായി. വീട്ടിലും നാട്ടിലും അംഗീകാരം ലഭിക്കാതെ വന്നപ്പോഴാണ് നാടുവിടേണ്ടിവന്നത്. തന്റെ സ്വത്വം ആരും അംഗീകരിക്കാത്ത സാഹചര്യത്തില്‍ കൂടുവിട്ടുപോകുക മാത്രമെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളുവെന്നും അഞ്ജലി പറഞ്ഞു.

ജീവിതകാലം മുഴുവന്‍ ഒറ്റപ്പെട്ട് ആരും മനസ്സിലാക്കാതെ ജീവിക്കുന്ന ജീവിതം വല്ലാത്തൊരു ജീവിതം തന്നെയാണ്. ഒരുപാടൊന്നും സാധിച്ചില്ലെങ്കിലും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകളെ മോശമാക്കിയാണ് പല സിനിമകളും ചിത്രീകരിക്കാറുള്ളത്. പലപ്പോഴും വേഷംകെട്ടലുകള്‍ മാത്രമായി അത്തരം സിനിമകളിലെ കഥാപാത്രങ്ങള്‍ മാറിപ്പോകാറുണ്ട്. എന്നാല്‍, ഞാന്‍ മേരിക്കുട്ടി പോലുള്ള സിനിമകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. തങ്ങളുടെ ജീവിതം കുറച്ചുകൂടി സത്യസന്ധമായാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഇത്തരം സിനിമകള്‍ പുറത്തിറങ്ങുന്നത് ആളുകള്‍ക്ക് തങ്ങളോടുള്ള മനോഭാവം മാറാന്‍ സഹായകരമാകും.

പുരുഷന്റെ പേരെഴുതി ആരും ബ്രാക്കറ്റില്‍ പുരുഷന്‍ എന്നെഴുതാറില്ല. അതുപോലെ അഞ്ജലി എന്നെഴുതി ബ്രാക്കറ്റില്‍ ട്രാന്‍സ്ജന്‍ഡര്‍ എന്നും എഴുതേണ്ടതില്ല. ഒരു വേര്‍തിരിവും ഇല്ലാതെ മറ്റുള്ളവരെപ്പോലെ ജീവിതത്തില്‍ ഉയര്‍ന്നുവരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അഞ്ജലി അമീര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com