കഞ്ചിക്കോട് കോച്ച് ഫാക്ടറി: നേരിട്ടെത്തിയ വി എസിന് ഉറപ്പുനല്‍കി റെയില്‍വേ മന്ത്രി, പിണറായിക്ക് വിമര്‍ശനവും  

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
കഞ്ചിക്കോട് കോച്ച് ഫാക്ടറി: നേരിട്ടെത്തിയ വി എസിന് ഉറപ്പുനല്‍കി റെയില്‍വേ മന്ത്രി, പിണറായിക്ക് വിമര്‍ശനവും  

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.  കൂടിക്കാഴ്ചയില്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോകുമെന്ന് പിയൂഷ് ഗോയല്‍ വി എസിന് ഉറപ്പ് നല്‍കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളിന്മേല്‍ കനത്ത വിമര്‍ശനവും ഗോയല്‍ നടത്തി.

കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസ് ശനിയാഴ്ച വൈകിട്ടോടെയാണു റെയില്‍ ഭവനിലെത്തി മന്ത്രിയെ കണ്ടത്. താന്‍ മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതി പ്രഖ്യാപിച്ചത്. ഇത്ര കാലമായിട്ടും കോച്ച് ഫാക്ടറി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ഗോയലിന്റെ  ഇടപെടല്‍ ആവശ്യപ്പെട്ടാണു വി.എസ് നേരിട്ടെത്തിയത്. 

വി.എസിന്റെ വരവില്‍ സന്തോഷവും അത്ഭുതവും പ്രകടിപ്പിച്ച ഗോയല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടായ ആശയക്കുഴപ്പമാണു പദ്ധതി വൈകാന്‍ കാരണമായതെന്നു പറഞ്ഞു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ല. കോച്ച് ഫാക്ടറിക്കു വേണ്ടി കേന്ദ്രം മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ വി.എസിനു വ്യക്തിപരമായിത്തന്നെ ഉറപ്പു നല്‍കുകയാണെന്നും ഗോയല്‍ പറഞ്ഞു.

അതേസമയം, കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നു ഗോയല്‍ പറഞ്ഞു. കേരളത്തില്‍ റെയില്‍വേ വികസനത്തിനു തടസ്സം സ്ഥലം ഏറ്റെടുത്തു നല്‍കാതിരിക്കുന്നതാണ്. ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുമെന്നും ഗോയല്‍ പറഞ്ഞു. റെയില്‍വേ വികസനത്തില്‍ സഹകരിക്കാത്തതിന്റെ പേരില്‍ പിണറായി വിജയനു നേരെ വിമര്‍ശനവും ഗോയല്‍ ഉന്നയിച്ചു. 

ഹരിയാനയിലും ഉത്തര്‍പ്രദേശിലും പുതിയ കോച്ച് ഫാക്ടറിയാകാം. പക്ഷേ, കേരളത്തിനു വേണ്ട എന്ന നിലപാടിലൂടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുകയാണെന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com