സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒരു കോടിയിൽപ്പരം വില വരുന്ന പണയ സ്വർണവുമായി ജീവനക്കാരി മുങ്ങി

എരുമേലി ടൗണിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും പണയ സ്വർണം കവർന്ന ജീവനക്കാരി ഒളിവിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: എരുമേലി ടൗണിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും പണയ സ്വർണം കവർന്ന ജീവനക്കാരി ഒളിവിൽ. ഒരു കോടി മുപ്പതുലക്ഷം രൂപ വിലവരുന്ന 4.493 കിലോ സ്വർണവുമായാണ് ജീവനക്കാരി മുങ്ങിയത്. കനകപ്പലം അലങ്കാരത്ത് വീട്ടിൽ അജിയുടെ ഭാര്യ ജെസ്‌ന അജി (30) യാണ് കവർച്ച നടത്തിയത്. വിപണിയിൽ ഇത്രയും സ്വർണത്തിന് ഒരുകോടി മുപ്പതുലക്ഷം രൂപ വിലവരും.

രണ്ടു വർഷമായി ഈ സ്ഥാപനത്തിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ജെസ്‌ന. പണയം വച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഇടപാടുകാർ തിരിച്ചെടുക്കാത്ത സ്വർണം ഹെഡ് ഓഫീസിൽ ഏൽപ്പിക്കാതെ, സ്വയം പലിശയടച്ചു പുതുക്കി വയ്ക്കുകയും സ്വർണം കൈക്കലാക്കിയശേഷം പകരം സീൽ ചെയ്ത കവറിൽ നാണയവും മുക്കുപണ്ടവുമൊക്കെ വച്ച് തൂക്കം ഒപ്പിക്കുകയുമായിരുന്നു പതിവ്. രണ്ടു വർഷമായി ഈ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 നാണയമിട്ട് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന കവറുകൾ പുതുതായി വന്ന ജീവനക്കാരിയുടെ ശ്രദ്ധയിൽ പെടുകയും ഇവർ ഹെഡ് ഓഫീസിൽ അറിയിക്കുകയുമായിരുന്നു. റീജണൽ മാനേജർ ബിനോയ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. 246 കവറുകളിലായി സൂക്ഷിച്ചിരുന്ന നാണയവും മറ്റും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കനകപ്പലത്തെ വീട്ടിൽ പൊലീസ് അന്വേഷിച്ചു ചെന്നപ്പോഴേയ്ക്കും ജീവനക്കാരിയും ഭർത്താവും മുങ്ങിയിരുന്നു. ഇത്തരത്തിൽ ഒരു കവർച്ച കേരളത്തിൽ തന്നെ ആദ്യമായിരിക്കുമെന്നും മറ്റു ചിലർകൂടി നിരീക്ഷണത്തിലാണെന്നും സി.ഐ ടി.ഡി.സുനിൽ കുമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com