കെ.ശ്രീനിവാസന്റെ എഐസിസിസി സെക്രട്ടറി സ്ഥാനം പിന്‍വാതില്‍ നിയമനം: പാര്‍ട്ടിയുടെ മനോവീര്യം കെടുത്തുമെന്ന് വി.എം സുധീരന്‍

കെ. ശ്രീനിവാസനെ എഐസിസി സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍
കെ.ശ്രീനിവാസന്റെ എഐസിസിസി സെക്രട്ടറി സ്ഥാനം പിന്‍വാതില്‍ നിയമനം: പാര്‍ട്ടിയുടെ മനോവീര്യം കെടുത്തുമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: കെ. ശ്രീനിവാസനെ എഐസിസി സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. പാര്‍ട്ടി സംസ്ഥാനനേതൃത്വം പോലും അറിയാതെ എറണാകുളം സ്വദേശിയായ ഒരാള്‍ ദേശീയചുമതലയുള്ള നേതാവായത് പിന്‍വാതില്‍ നിയമനം തന്നെയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന സഹായികളില്‍ പ്രമുഖനായി നമ്മുടെ നേതാവ് എ. കെ. ആന്റണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം അഭിമാനകരമാണ്.

ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുല്‍ജിയെ ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ സഹായകമായി ശ്രീ. കെ. സി. വേണുഗോപാലും ശ്രീ പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏല്‍പിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാല്‍ ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്-സുധീരന്‍ പറയുന്നു. 

ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.?

ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ജിയെ അറിയിച്ചിട്ടുണ്ട്- സുധീരന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com