മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ച് പറയാമെന്ന് കരുതരുത്; പീയുഷ് ഗോയലിനെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി

റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ നല്ല പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി
മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ച് പറയാമെന്ന് കരുതരുത്; പീയുഷ് ഗോയലിനെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തിന് സ്ഥലമേറ്റെടുത്ത് നല്‍കുന്നതില്‍ കേരളം മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

കാര്യങ്ങള്‍ മനസിലാക്കാതെ മന്ത്രി പ്രതികരിക്കരുത്. റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ നല്ല പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

നിലത്ത് കൂടിയേ ട്രെയിന്‍ ഓടിക്കാന്‍ പറ്റൂ, ആകാശത്ത് കൂടി പറ്റില്ലെന്ന കേന്ദ്ര റെയില്‍ മന്ത്രിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് മന്ത്രിയുടെ വിടുവായത്തമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റെയില്‍വേ വികസനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എംപിമാരും കേരളത്തിന്റെ റെയില്‍വേ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതൊന്നും മനസിലാക്കാതെയാണ് പീയുഷ് ഗോയല്‍ സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

റെയില്‍വേ വികസനത്തില്‍ കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരായ എംപിമാരുടെ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയാണ് ഞാന്‍ ചെയ്തത്. അല്ലാതെ അവിടെ മന്ത്രിക്കെതിരെ യാതൊരു പരാമര്‍ശവും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഞാന്‍ മന്ത്രിയെ കാണാനും ശ്രമിച്ചിട്ടില്ല. മന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന തരത്തിലെ വാര്‍ത്തകള്‍ തെറ്റാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പിലാക്കും എന്ന് പറഞ്ഞാല്‍ മാത്രം പോര. നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com